Archive for April, 2011

സുന്നികള്‍ ഐക്യപ്പെടണം: നയരേഖ

Posted by statesys On April - 30 - 2011 ADD COMMENTS

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍(കോട്ടക്കല്‍): സമസ്ത:ഉലമ കോണ്‍ഫറന്‍സ് സംഘടനയുടെ അടുത്ത പത്തു വര്‍ഷത്തേക്കുള്ള നയസമീപന രേഖ അവതരിപ്പിച്ചു. നവോത്ഥാന സംരംഭങ്ങള്‍ക്ക് പുറമെ സമുദായത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാടുകളടങ്ങിയ സമീപന രേഖ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് അവതരിപ്പിച്ചത്. സുന്നികള്‍ ഐക്യപ്പെടണമെന്ന സമസ്തയുടെ നിലപാടില്‍ ഉറച്ച് നിന്നു കൊണ്ട് സുന്നികള്‍ക്കിടയിലെ ഐക്യത്തിനും മുസ്‌ലിം സമുദായത്തിന്റെ മുന്നേറ്റത്തിനും ശ്രമിക്കണമെന്നതും ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ നേതൃത്വം നല്‍കുമെന്നുമുള്ള നിര്‍ദേശങ്ങള്‍ സമീപന രേഖയിലെ പ്രധാന നിര്‍ദേശങ്ങളാണ്. ഖാളി, ഖതീബ്, മുദര്‍രിസ്, മുതഅല്ലിം തസ്തികയിലുള്ള പണ്ഡിതരെ മുഴു സമയ പ്രബോധരാക്കുന്നതിന് പരിശീലനം നല്‍കുമെന്നും അതിനായി പ്രായോഗിക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നുമുള്ളതും മതപരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി ചെറുക്കണമെന്നുമുള്ള നിര്‍ദേശവും ശ്രദ്ധേയമാണ്.കേരളത്തില്‍ ഏകീകൃത മഹല്ല്് സംവിധാനം നടപ്പില്‍ വരുത്താന്‍ നേതൃത്വം നല്‍കുക, പ്രബോധകരായ പണ്ഡിതന്‍മാര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പെന്‍ഷന്‍ നടപ്പാക്കുക, മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനം സമയബന്ധിതമായി യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങളും സമീപനരേഖയിലൂടെ അവതരിപ്പിച്ചു. മുസ്‌ലിം സമുദായത്തില്‍ രാഷ്ട്രീയബോധം വളര്‍ത്തുകയും ധര്‍മാധിഷ്ഠിതമായി രാഷ്ട്രീയം സമുദായത്തിന് ഉപയോഗപ്പെടുത്തുന്നതിനു വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്യണമെന്നും തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും മതരാഷ്ട്ര വാദത്തില്‍ നിന്നും മുസ്‌ലിം സമുദായത്തെ അകറ്റുന്നതിന് പരിശ്രമിക്കണമെന്നുമുള്ള നിര്‍ദേശം ഏറെ പ്രശംസിക്കപ്പെടുന്നതായി. ഇസ്‌ലാമിക ദഅ്‌വാരംഗം കാലോചിതമായി പരിഷ്‌കരിക്കുക, സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ വിപുലവും വ്യവസ്ഥാപിതവുമാക്കുക, ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ ആരംഭിക്കുക, സകാത് സംവിധാനം കാര്യക്ഷമമാക്കുക, ശരീഅത്ത് പഠനത്തിന് മാഗസിന്‍ പ്രസിദ്ധീകരിക്കുക എന്ന നിര്‍ദേശങ്ങള്‍ സംഘടനയുടെ ദീര്‍ഘവീക്ഷണത്തിന്റെ തെളിവാണ്. സ്ത്രീസമൂഹത്തെ ചൂഷണത്തില്‍ നിന്നും രക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന നയസമീപന രേഖയിലെ പ്രഖ്യാപനം സമസ്തയുടെ സാമൂഹിക ഇടപെടലുകള്‍ വ്യക്തമാക്കുന്നതായി. പുരാതനവും ആധുനികവുമായ ഇസ്‌ലാമിക ഗ്രന്ഥങ്ങളും പഠനങ്ങളും ശേഖരിച്ച് പ്രസിദ്ധീകരിക്കാനും കോഴിക്കോട് ആസ്ഥാനമായി ഇസ്‌ലാമിക് മ്യൂസിയം സ്ഥാപിക്കാനുമുള്ള തീരുമാനം വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ സംഘടനയുടെ കാഴ്ച്ചപ്പാടിന്റെ പ്രതിഫനമാണ്. പ്രസ്ഥാനത്തിന് ഓരോ വര്‍ഷവും പൊതുബജറ്റ് അവതരിപ്പിക്കാനുള്ള തീരുമാനം നേതൃത്വം പുലര്‍ത്തുന്ന സുതാര്യതയുടെ തെളിവാണ്. വിദ്യാര്‍ത്ഥികളില്‍ പ്രതികരണശേഷിയും കര്‍മോല്‍സുകതയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്താനുള്ള ഇടപെടലുകള്‍ നടത്തുമെന്ന പ്രഖ്യാപനവും നയസമീപനരേഖയിലെ പ്രധാനപ്പെട്ട നിര്‍ദേശമാണ്.


ഐ.സി.എഫ് ജിദ്ദാ സര്‍ഗ്ഗോത്സവ് സംഘടിപ്പിച്ചു

Posted by statesys On April - 30 - 2011 1 COMMENT


ജിദ്ദ: ഐ.സി.എഫ് ജിദ്ദാ ഘടകത്തിന് കീഴില്‍ വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാ, സാഹിത്യ മത്‌സരങ്ങളോടെ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ഗ്ഗോത്സവ് സംഘടിപ്പിച്ചു. വ്യക്തിത്വ വികാസത്തിനും സമൂഹത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിനും കലകളുടെ ശരിയായ ഉപയോഗത്തിലൂടെ സാധ്യമാവുന്നുണ്ടെന്ന് സര്‍ഗ്ഗോത്സവ് ഉദ്ഘാടനം ചെയ്ത MIS ചീഫ് കോഡിനേറ്റര്‍ അബ്ദുല്‍ സത്താര്‍ മാസ്റ്റര്‍ കൂടരഞ്ഞി അഭിപ്രായപ്പെട്ടു. എന്നാല്‍ കലകളെ താന്തോന്നിത്തരങ്ങള്‍ക്കും പേക്കൂത്തുകള്‍ക്കും ഉപയോഗിക്കുകയും സാംസ്‌കാരിക തകര്‍ച്ചക്ക് കാരണമാക്കുകയുമാണ് ഇന്നത്തെ സമൂഹം ചെയ്യുന്നത്. സാസ്‌കാരിക തനിമയോടെ കലകള്‍ക്ക് സംക്ഷണം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധയിനം സാഹിത്യമത്സരങ്ങളില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍, മന്‍സൂര്‍ മാസ്റ്റര്‍, ആസാദ് പറവൂര്‍, ഇബ്രാഹീം മാസ്റ്റര്‍ ഗൂൂഡല്ലൂര്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. മത്സരത്തില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. അബൂബക്കര്‍ മമ്പാട് സ്വാഗതവും ഉമൈര്‍ വയനാട് നന്ദിയും പറഞ്ഞൂ.


നവോത്ഥാന ചരിത്രത്തില്‍ നാഴികക്കല്ലായി ഉലമാ കോണ്‍ഫറന്‍സ് സമാപിച്ചു

Posted by statesys On April - 30 - 2011 ADD COMMENTS


വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍(കോട്ടക്കല്‍): ആനുകാലിക ഇന്ത്യയുടെ മുസ്‌ലിം മുന്നേറ്റത്തില്‍ ആധികാരിക പണ്ഡിത സഭക്ക് പുതിയ ചരിത്രം. പ്രബോധനത്തിന്റെ നേര്‍വഴിയും രീതി ശാസ്ത്രവും പഠനവും മൂര്‍ച്ചയേറിയ ചര്‍ച്ചകളും പണ്ഡിത നേതൃത്വത്തിന്റെ ഉത്‌ബോധനങ്ങളും പകര്‍ന്ന ധന്യതയോടെ സമസ്ത:ഉലമ കോണ്‍ഫറന്‍സിന് സമാപനം. പാരമ്പര്യത്തിന്റെ നേര്‍ധാരകള്‍ സംരക്ഷിക്കപ്പെടുന്നതിലൂടെ പൂര്‍വ ശ്രേഷ്ഠര്‍ ഉയര്‍ത്തിയ സമാധാനത്തിന്റെ സത്യ സന്ദേശങ്ങളെ കേരളീയ സമൂഹത്തില്‍ ഉജ്ജ്വലമാക്കുകയായിരുന്നു ദ്വിദിന സമ്മേളനം. അതോടൊപ്പം എണ്‍പതാണ്ടുകളുടെ ചരിത്രമുള്ള സമസ്തയുടെ മുസ്‌ലിം നവോത്ഥാനത്തിന് അടിവരയിടുന്നതായി പതിനായിരങ്ങളുടെ ഒത്തുകൂടല്‍.

നേരത്തെ രജിസ്റ്റര്‍ ചെയ്ത പതിനായിരം പണ്ഡിതന്‍മാര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടും നഗരിയുടെ അനുഗ്രഹം തേടി അതിരുകള്‍ ഭേദിച്ചെത്തിയവര്‍ പഥിതരായ ഇന്ത്യന്‍ മുസ്‌ലിംകളുടെ സാംസ്‌കാരിക നവോത്ഥാന സംരംഭങ്ങള്‍ക്ക് പുതിയ വെളിച്ചമാകണമെന്ന അനിവാര്യതയുടേയും അഭിലാഷത്തിന്റെയും നേര്‍ സാക്ഷ്യമായിരുന്നു. സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ 8ന് നവോത്ഥാനം സെഷനോടെയാണ് നഗരിയുണര്‍ന്നത്. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ നടന്ന സെഷനില്‍ ‘മുസ്‌ലിം ഉമ്മ:ധര്‍മ മുന്നേറ്റം’, ‘സ്ത്രീ?ഇസ്‌ലാം’ വിഷയങ്ങളില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, എം എം അബ്ദുല്ല മുസ്‌ലിയാര്‍, തരുവണ അബ്ദുല്ല മുസ്‌ലിയാര്‍, കെ ഹുസൈന്‍ മുസ്‌ലിയാര്‍, മൊയ്തീന്‍കുട്ടി ബാഖവി പൊന്‍മള സംബന്ധിച്ചു.11 മണിക്ക് നടന്ന ‘അല്‍ ഇസ്‌ലാമു വല്‍ മുസ്‌ലിമൂന്‍’ സെഷനില്‍ കെ പി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അല്ലാമ ളിയാഉദ്ദീന്‍ ഹൈദരാബാദ് അതിഥിയായിരുന്നു. ‘ലോക മുസ്‌ലിംകളും ഇസ്‌ലാമിക ചലനങ്ങളും’ , ‘മദ്ഹബുകള്‍’ വിഷയങ്ങളില്‍ ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, അബൂബക്കര്‍ മുസ്‌ലിയാര്‍ വെമ്പേനാട്, സി കെ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍, പി ഹസന്‍ മുസ്‌ലിയാര്‍ വെള്ളമുണ്ട, കെ പി ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ ചെറുശോല സംബന്ധിച്ചു.2 മണിക്ക് നടന്ന ‘ഇസ്‌ലാം: സമ്പത് വ്യവസ്ഥ’ സെമിനാറില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി വിഷയാവതരണം നടത്തി. ബഷീര്‍ ഫൈസി വെണ്ണക്കോട്, പി എസ് കെ മൊയ്തു ബാഖവി മാടവന സംസാരിച്ചു.4 മണിക്ക് നടന്ന ‘അനുസ്മരണം’ സെഷനില്‍ പൂര്‍വകാല നേതാക്കളുടേയും പണ്ഡിതരുടേയും ജ്വലിക്കുന്ന ഓര്‍മകള്‍ പങ്ക് വെച്ചത് നഗരിക്ക് ധന്യത പകര്‍ന്നു.4.30 ന് സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും നയസമീപനങ്ങളുടെ ആധികാരികത വ്യക്തമാക്കിയും പുതിയ സാഹചര്യത്തില്‍ ഉലമ കോണ്‍ഫ്രന്‍സ് മുന്നോട്ട് വെക്കുന്ന ആശയങ്ങളുടേയും കാഴ്ചപ്പാടുകളുടേയും വിളംബരമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കര്‍മരേഖ അവതരിപ്പിച്ചു. അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പ്രഫ എ കെ അബ്ദുല്‍ ഹമീദ്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, സമസ്ത കേരള ജംഇയത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി തെന്നല, എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.5 മണിക്ക് വിദാഅ് സെഷനോടെ ഉലമകോണ്‍ഫ്രന്‍സിന് സമാപനമായി. സയ്യിദ് സ്വബാഹുദ്ദീന്‍ അഹ്മദ് അ?രിഫാഇ ബഗ്ദാദ് സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പണ്ഡിത പ്രമുഖരും സയ്യിദന്‍മാരും സമസ്ത നേതാക്കളും സംബന്ധിച്ചു. 29/04/2011


ഇന്ത്യ വിഭാവനം ചെയ്യുന്ന മത സ്വാതന്ത്യം മഹത്തരം: ഗ്രാന്റ് മുഫ്തി

Posted by statesys On April - 28 - 2011 ADD COMMENTS


വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ (കോട്ടക്കല്‍): പതിനായിരത്തിലധികം പണ്ഡിതന്മാര്‍ ഒത്തുചേര്‍ന്ന ഈ സദസ്സ് ദര്‍ശിച്ചപ്പോള്‍ ഇന്ത്യാരാജ്യം വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യമാണ് എന്നെ സ്വാധീനിക്കുന്നതെന്ന് ദുബൈ മതകാര്യ ഗ്രാന്റ് മുഫ്തി ഡോ. അഹ്മദ് അബ്ദുല്‍ അസീസ് ഹദ്ദാദ് പറഞ്ഞു. സമസ്ത ഉലമാ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി മതങ്ങളും അതിന്റെ അനുയായികളും അധിവസിക്കുന്ന ഈ രാജ്യത്ത് മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് നിര്‍ഭയത്വത്തോടെ സംഗമിക്കാനും ആശയ പ്രചാരണം നടത്താനും സാധിക്കുന്നത് ഇന്ത്യ പുലര്‍ത്തിപ്പോരുന്ന സ്വാതന്ത്ര്യത്തിന്റെയും അവകാശ ബോധത്തിന്റെയും വ്യക്തമായ ഉദാഹരണമാണ്. ഇന്ത്യയും അറബ് രാജ്യങ്ങളുമായുള്ള ബന്ധം കാലങ്ങളായി തുടര്‍ന്നു വരുന്നതാണ്. മാറിമാറി വരുന്ന ഏതു ഭരണകൂടവും അറബ് രാജ്യങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തിപ്പോന്നിട്ടുണ്ട്?-ദുബൈ ഗ്രാന്റ് മുഫ്തി തുടര്‍ന്നു പറഞ്ഞു.

മതപണ്ഡിതന്മാര്‍ സംഘടിതമായി ഒരു നേതൃത്വത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്നത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. കേരളീയരെപ്പോലെ ഇത്രയും ഭംഗിയായി മതപണ്ഡിതന്മാര്‍ സംഘടിക്കുന്ന മറ്റൊരു വേദി ദര്‍ശിക്കാന്‍ പ്രയാസമാണ്. സമാധാനപരമായി സംഘടിച്ചു പ്രവര്‍ത്തിച്ചാല്‍ നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ഇതിന് ഉമറാക്കളെയും സമ്പന്നരെയും അഭ്യസ്തവിദ്യരെയും ഉലമാക്കളോടൊപ്പം അണിചേരാന്‍ സജ്ജമാക്കണം.

അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയം നബി(സ്വ) തങ്ങളും സ്വഹാബത്തും പഠിപ്പിച്ച ആശയമാണ്. പ്രസ്തുത ആശയത്തില്‍ വികല ചിന്തകള്‍ കടത്തിക്കൂട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരെ രംഗത്തുവന്ന പ്രഗദ്ഭ പണ്ഡിതനാണ് ഇമാം അബുല്‍ഹസന്‍ അശ്അരി. ഇന്നു ലോകത്ത് മുസ്‌ലിം സമുദായത്തില്‍ 99 ശതമാനവും അശ്അരി, മാതുരീദി വിശ്വാസക്കാരാണ്. ഉലമാക്കളുടെ പിന്നില്‍ അണിനിരക്കണമെന്നും ഭീകരത, തീവ്രത മുതലായവയില്‍ നിന്നു പൂര്‍ണ്ണമായി അകന്ന് നില്‍ക്കണമെന്നും മുസ്‌ലിംകളോട് പ്രത്യേകിച്ചും മറ്റുള്ളവരോട് പൊതുവായും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.


ഇസ്‌ലാം സംപൂര്‍ണ്ണ ദര്‍ശനം : ഖമറുല്‍ ഉലമ

Posted by statesys On April - 27 - 2011 ADD COMMENTS

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ (കോട്ടക്കല്‍): മനുഷ്യജീവിതത്തിന്റെ വൈവിധ്യങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന ദര്‍ശനമാണ് ഇസ്‌ലാമിന്റേതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ‘സമഗ്രതക്ക് ഇസ്‌ലാം’ എന്ന പ്രമേയാധിഷ്ഠിതമായി സമസ്ത ഉലമാ കോണ്‍ഫറന്‍സില്‍ ഇസ്‌ലാമിക വിശ്വാസ ദര്‍ശനത്തിലെ കൈവഴികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദൈവ വിശ്വാസത്തിന്റെ അടിത്തറയില്‍ നിലനിന്ന് വ്യക്തിഗതം, രാഷ്ട്രീയം, ഭരണം തുടങ്ങി മാനവികതയുടെ ഉള്‍പിരിവുകളിലേക്ക് ഇസ്‌ലാം മനോഹരമായി കടന്നുവരുന്നു.
അറേബ്യയില്‍ 23 വര്‍ഷത്തെ പ്രബോധന കാലയളവില്‍ ഇസ്‌ലാമിന്റെ പ്രവാചകന്‍ ചരിത്രത്തിലെ അതുല്യമായ ഒരു വ്യവസ്ഥിതിക്കാണ് തറക്കല്ലു പാകിയത്. ആദ്യകാല ചരിത്രത്തിലുടനീളം അഖണ്ഡമായി നിലനിന്ന ഈ വ്യവസ്ഥിതിക്കകത്ത് കാലഗതിയില്‍ നിരവധി ശൈഥില്യങ്ങള്‍ ഉടലെടുത്തു. ഈ ഛിദ്രതകള്‍ സംഭവിക്കുമെന്ന പ്രവാചകന്റെ പ്രവചനമായിരുന്നു. പക്ഷേ, ഇവയുടെ പരിണിത ഫലങ്ങള്‍ ദാരുണമായിരുന്നു. നേര്‍മാര്‍ഗങ്ങളെ വലിച്ചെറിഞ്ഞ് പരിഷ്‌കരണവാദികളെ മുസ്‌ലിം സമൂഹം വിചാരണ ചെയ്തിട്ടുണ്ടെന്നും ഇവരുടെ വളര്‍ച്ചക്കു ശക്തമായ വിഘാതമായി നിലനിന്നത് സമസ്തയാണെന്നു കാന്തപുരം തുടര്‍ന്നു പറഞ്ഞു.


സമസ്ത:ഉലമ കോണ്‍ഫ്രന്‍സ്, ഇനി കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍

Posted by statesys On April - 27 - 2011 ADD COMMENTS

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍(കോട്ടക്കല്‍): സമസ്ത:ഉലമ കോണ്‍ഫ്രന്‍സ് ഇനി കേരളീയ മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍.ഇന്ത്യയില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട പതിനായിരം പണ്ഡിതര്‍ക്കായി നടത്തിയ സമ്മേളനം സമസ്തയുടെ അനിവാര്യതയും അജയ്യതയും ബോധ്യപ്പെടുത്തുന്നതായി.ചൊവ്വാഴ്ച്ച നടന്ന ആദര്‍ശ സമ്മേളനത്തോടെ തന്നെ നഗരി ഉണര്‍ന്നിരുന്നു.നാലു മണിക്കു സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ദുബൈ ഗ്രാന്റ് മുഫ്തി ഡോ അഹമ്മദ് അബ്ദുല്‍ അസീസ് ഹദ്ദാദ് സമസ്ത:ഉലമ കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്തു.സി മുഹമ്മദ് ഫൈസി സമഗ്രതക്ക് ഇസ്‌ലാം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.ക്യാമ്പ് അമീര്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സന്ദേശം നല്‍കി.സയ്യിദ് യൂസുഫുല്‍ ബുഖാരി,സയ്യിദ് ഹുസൈന്‍ ശിഹാബ് പാണക്കാട്,പി ടി കുഞ്ഞമ്മു മുസ്‌ലിയാര്‍ കോട്ടൂര്‍,ബാപ്പു മുസ്‌ലിയാര്‍ തിരൂരങ്ങാടി,ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍,എം ടി മാനു മുസ്‌ലിയാര്‍,പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു.6.45നു നടന്ന ഇഅ്തിഖാദ് സെഷനില്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍,മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.9.45 നു നടന്ന ഇസ്‌ലാം,രാഷ്ട്രീയം,സമൂഹം സെഷനില്‍ കെ പി മുഹമ്മദ് മുസ്‌ലിയാര്‍,സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.സയ്യിദ് ടി എസ് കെ തങ്ങള്‍ ബുഖാരി,എന്‍ കെ ശറഫുദ്ദീന്‍ മുസ്‌ലിയാര്‍,പി എ ഹൈദ്രോസ് മുസ്‌ലിയാര്‍,അബ്ദു മുസ്‌ലിയാര്‍ താനാളൂര്‍,പി വി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ സംബന്ധിച്ചു.ഇന്ന് രാവിലെ 8 മണിക്ക് നവോത്ഥാനം സെഷനില്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും.പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി,കോടമ്പുഴ ബാവ മുസ്‌ലിയാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍,എം എം അബ്ദുല്ല മുസ്‌ലിയാര്‍,തരുവണ അബ്ദുള്ള മുസ്‌ലിയാര്‍,കെ ഹുസൈന്‍ മുസ്‌ലിയാര്‍,മൊയ്തീന്‍കുട്ടി ബാഖവി പൊന്‍മള സംബന്ധിക്കും.11 മണിക്കു നടക്കുന്ന അല്‍ ഇസ്‌ലാമു വല്‍ മുസ്‌ലിയാര്‍ സെഷനില്‍ ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്,പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.അല്ലാമ ളിയാഉദ്ദീന്‍ ഹൈദരാബാദ് അതിഥിയായിരിക്കും.2 മണിക്കു നടക്കുന്ന ഇസ്‌ലാം സമ്പത് വ്യവസ്ഥ സെമിനാറില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി അധ്യക്ഷത വഹിക്കും.തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി വിഷയാവതരണം നടത്തും.4 മണിക്ക് അനുസ്മരണം സെഷന് എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.4.30 ന് കര്‍മരേഖ വിളംബരം നടക്കും.5 മണിക്കു നടക്കുന്ന വിദാഅ് സെഷനോടെ പരിപാടിക്ക് സമാപനമാകും.സയ്യിദ് സ്വഹാബുദ്ദീന്‍ അഹമ്മദ് അ-രിഫാഇ ബഗ്ദാദ് സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. കോ


നഗരിയുണര്‍ന്നു സമസ്ത: ഉലമാ കോണ്‍ഫ്രന്‍സിന് ഇന്ന് തുടക്കം

Posted by statesys On April - 27 - 2011 ADD COMMENTS


ആദര്‍ശ സമ്മേളനം എസ് വൈ എസ് പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍: കേരളീയ ഇസ്‌ലാമിക നവോന്ഥാന ചരിത്രത്തിലേക്ക് സമസ്തയുടെ ത്രിവര്‍ണ പതാക പറന്നുയര്‍ന്നു. സമസ്തയുടേയും കേരളീയ മുസ്‌ലിം സമൂഹത്തിന്റെയും മുന്നേറ്റത്തിന് ഊര്‍ജം പകരുന്ന ഉലമാ കോണ്‍ഫ്രന്‍സിന് ആദര്‍ശ സമ്മേളനത്തോടെ പ്രഢമായ തുടക്കം. ഇനി രണ്ട് നാള്‍ മുസ്‌ലിം കൈരളിയുടെ മണ്ണും മനസ്സും വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറിലേക്ക്. ആത്മീയ സാന്നിധ്യം കൊണ്ട് ധന്യത പകരുന്ന മമ്പുറം തങ്ങളുടേയും വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാരുടേയും മഖ്ബറ സിയാറത്തുകള്‍ക്ക് ശേഷം സയ്യിദന്‍മാരുടേയും പണ്ഡിത തേജസ്വികളുടേയും സാന്നിധ്യത്തില്‍ തക്ബീര്‍ ധ്വനികളാള്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സ്വാഗതസംഘം ചെയര്‍മാല്‍ സയ്യിദലി ബാഫഖി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് രണ്ടു നാളത്തെ സമ്മേളനത്തിന് തുടക്കമായത്. ഇന്ത്യയുടെ ഇസ്‌ലാമിക ചരിത്രത്തില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട പതിനായിരം പണ്ഡിതന്‍മാരെ പങ്കെടുപ്പിച്ച് നടത്തുന്ന സമ്മേളനം സുന്നി കേരളത്തെ വഴി നടത്തുന്ന പണ്ഡിത നേതൃത്വത്തിന്റെ ആധികാരികതയുടെ വിളംബരമായി. ചിട്ടപ്പെടുത്തിയ മനസ്സും ശരീരവുമായി തലയെടുപ്പുള്ള ഉലമാക്കള്‍ എട്ടു ദിക്കുകളില്‍ നിന്നും ഒഴുകിയെത്തി ദേശീയ പാതയോരത്തെ വിശാലമായ നഗരിയില്‍ വെണ്‍മ പടര്‍ത്തിയപ്പോള്‍ കേരളം കാത്തിരുന്ന സംഗമത്തിന് ചരിത്രം സാക്ഷിയായി. ഇസ്‌ലാമിക നവോന്ഥാന ചരിത്രങ്ങളെ അനാവരണം ചെയ്യുന്ന നൂഹ് നബിയുടെ കപ്പലിനേയും കേരളത്തിലെ പ്രഥമ ഇസ്‌ലാമിക ദൗത്യ സംഘം പ്രയാണം ചെയ്ത നൗകയേയും പ്രതീകവത്കരിച്ചു കൊണ്ടുള്ള പ്രവേശന കവാടത്തിലൂടെ രാവിലെ തൊട്ടേ പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരെത്തിയപ്പോള്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരി വിശ്വാസികളുടെ വിശുദ്ധ താഴ്‌വരയായി മാറി കഴിഞ്ഞിരുന്നു. മഗ്‌രിബ് നമസ്‌കാരാനന്തരം നടന്ന ആദര്‍ശ സമ്മേളനം സമസ്ത:മുശാവറ അംഗം ടി എസ് കെ തങ്ങള്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, രിസാല വാരിക ചീഫ് എഡിറ്റര്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പ്രഭാഷണം നടത്തി. സയ്യിദലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ മലേഷ്യ, സയ്യിദ് അഹമ്മദ് തങ്ങള്‍ തിരൂര്‍ക്കാട്, ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പൊന്‍മള മൊയ്തീന്‍കുട്ടി ബാഖവി, എന്‍ അലി അബ്ദുള്ള, സി.പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, എന്‍ എം സ്വാദിഖ് സഖാഫി, തെന്നല അബൂഹനീഫല്‍ ഫൈസി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ സംബന്ധിച്ചു. ഇന്ന് രണ്ട് മണിക്ക് രജിസ്റ്റര്‍ ചെയ്ത പ്രതിനിധികളുടെ റിപ്പോര്‍ട്ടിംഗ് ആരംഭിക്കും. മൂന്ന് മണിക്ക് കോണ്‍ഫ്രന്‍സ് അമീര്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സന്ദേശം അവതരിപ്പിക്കും. നാല് മണിക്ക് സമസ്ത:പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ദുബൈ ഇസ്‌ലാമിക് അഫേയ്‌സ് ഗ്രാന്റ് മുഫ്തി ഡോ അഹമ്മദ് അബ്ദുല്‍ അസീസ് ഹദ്ദാദ് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തും. 6.45ന് നടക്കുന്ന ഇഅ്തിഖാദ് സെഷനില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 9.45ന് ഇസ്‌ലാം, രാഷ്ട്രീയം, സമൂഹം സെഷനില്‍ കെ പി മുഹമ്മദ് മുസ്‌ലിയാര്‍, സുലൈമാന്‍ സഖാഫി മാളിയേക്കള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.


സമസ്ത ഉലമാ കോണ്‍ഫറന്‍സ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഇന്ന് ആദര്‍ശസമ്മേളനം

Posted by statesys On April - 26 - 2011 ADD COMMENTS

കോട്ടക്കല്‍: ചരിത്രം കാത്തിരിക്കുന്ന പണ്ഡിത സംഗമത്തിന്റെ വേദി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് ആദര്‍ശ സമ്മേളനത്തോടെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ ആദര്‍ശ ധീരതയുടെ ത്രിവര്‍ണ പതാക ഉയരും. രണ്ട് നാളുകളിലായി സമസ്ത ഉലമാ കോണ്‍ഫറന്‍സ് നടക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കായുള്ള ആദര്‍ശ സമ്മേളനത്തിനാണ് ഇന്ന് വൈകുന്നേരം നാല് മണിക്ക് നഗരിയില്‍ തുടക്കം കുറിക്കുന്നത്. സുന്നി സംഘടനയിലെ പണ്ഡിതന്‍മാര്‍ മാത്രം ഒത്തു ചേരുന്ന വേദിയില്‍ പൊതു ജനത്തിനായി ഒരുക്കുന്ന സമ്മേളനവും സുന്നി മുന്നേറ്റ രംഗത്തെ വേറിട്ട ചരിത്രത്തില്‍ ഇടം പിടിക്കും. വൈകുന്നേരം കോഴിച്ചെനയിലെ വേദിയില്‍ നടക്കുന്ന സമ്മേളനത്തില്‍ മാളിയേക്കല്‍ സുലൈമാന്‍ സഖാഫി വിഷയമവതരിപ്പിക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. സുന്നി സംഘടന നേതാക്കള്‍ പങ്കെടുക്കും. സമ്മേളന ഒരുക്കത്തിന്റെ ഭാഗമായി പരിസരപ്രദേശത്ത് സ്മാരക കവാടങ്ങളും കമാനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. പണ്ഡിത സംഘടനക്ക് മുമ്പേനേതൃത്വം നല്‍കി മണ്‍മറഞ്ഞ കേസരികളുടെ നാമധേയത്തിലാണ് പാതയോരങ്ങളില്‍ കമാനങ്ങള്‍ ഉയര്‍ന്നത്. മൗലാനാ അബ്ദുല്‍ ബാരി, ഒ കെ ഉസ്താദ്, കുട്ടി ഹസന്‍ മുസ്‌ലിയാര്‍, മുത്തുക്കോയ തങ്ങള്‍, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ തുടങ്ങിയ മഹാന്‍മാരുടെ സ്മരണകള്‍ ഉയര്‍ത്തിയാണ് കവാടങ്ങള്‍. സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി ഇന്നലെ ഒട്ടേറെ ജാഥകള്‍ നഗരിയിലെത്തി. എസ് എസ് എഫ്, എസ് ബി എസ് പ്രവര്‍ത്തകരുടെ വിളമ്പര ജാഥകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ എത്തിയത്.

സ്വാഗത സംഘങ്ങളുടെ മുഴുവന്‍ കണ്‍വീനര്‍മാരുടെയും സംഗമങ്ങള്‍ കഴിഞ്ഞ ദിവസം സമ്മേളന നഗരിയില്‍ ചേര്‍ന്ന് അവസാന ഒരുക്കള്‍ വിലയിരുത്തി. സമ്മേളനത്തിന് എത്തുന്ന മുഴുവന്‍ പണ്ഡിതരേയും ഉള്‍കൊള്ളാവുന്ന സജ്ജീകരണങ്ങളാണ് നഗരിയില്‍ സജ്ജമായിരിക്കുന്നത്. നാളെ നഗരിയില്‍ പതാക ഉയരുന്നതോടെ നടക്കുന്ന ആദര്‍ശ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന ആയിരങ്ങളെ ഉള്‍കൊള്ളാനുള്ള സൗകര്യങ്ങളും നഗരിയില്‍ പൂര്‍ണമായതായി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗം വിലയിരുത്തി.


കേന്ദ്രം എന്‍ഡോസള്‍ഫാനൊപ്പം

Posted by statesys On April - 26 - 2011 ADD COMMENTS

ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് തെളിവില്ലെന്ന് ഇന്ത്യ

ജനീവ: എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷത്തിനെതിരെ കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുന്നതിനിടെ, സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ തിങ്കളാഴ്ച തുടങ്ങിയ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യ ഈ മാരക കീടനാശിനിക്ക് അനുകൂലമായ നിലപാട് ആവര്‍ത്തിച്ചു. എന്‍ഡോസള്‍ഫാന്റെ ഭാവി നിശ്ചയിക്കുന്നതിനുള്ള സ്റ്റോക്‌ഹോം കണ്‍വന്‍ഷന്‍ ചൊവ്വാഴ്ചയാണ് അതിനു നിരോധനമേര്‍പ്പെടുത്തണോ എന്ന കാര്യം പരിഗണിക്കുക.

നിരോധനത്തെ എതിര്‍ത്തുകൊണ്ടു കരടു പ്രസ്താവന തയ്യാറാക്കിയ ഇന്ത്യ തങ്ങള്‍ക്കു പിന്നില്‍ കൂടുതല്‍ രാജ്യങ്ങളെ അണിനിരത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പരിസ്ഥിതിക്കും ആരോഗ്യത്തിനും സ്ഥായിയായ ഹാനി വരുത്തുന്ന രാസവസ്തുക്കളുടെ നിരോധനം ലക്ഷ്യമിട്ടുള്ള സ്റ്റോക്‌ഹോം കരാറില്‍ ഭാഗഭാക്കായിട്ടുള്ള രാജ്യങ്ങളുടെ അഞ്ചാമതു സമ്മേളനമാണ് ജനീവയില്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം കരാറുമായ ബന്ധപ്പെട്ട പുനഃപരിശോധനാ സമിതി യോഗം ചേര്‍ന്നപ്പോള്‍ എന്‍ഡോസള്‍ഫാനെ മാരക കീടനാശിനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിരുന്നു.

ആഗോളവ്യാപകമായി അതിനു നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ചാണ് ഇത്തവണ ചര്‍ച്ച നടക്കുക. 27 യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഉള്‍പ്പെടെ 60 രാജ്യങ്ങള്‍ ആഗോള നിരോധനത്തെ ശക്തമായി അനുകൂലിക്കുന്നുണ്ട്. ബ്രസീല്‍ ഒഴികെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും കരീബിയന്‍ രാജ്യങ്ങളും ഈ നിലപാടിനെ അനുകൂലിച്ചേക്കും. ആഫ്രിക്കന്‍ രാജ്യങ്ങളുടെ പിന്തുണയും ഇവര്‍ക്കുണ്ടാകുമെന്നാണ് സൂചന.

173 രാജ്യങ്ങളാണ് ഇത്തവണ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. ഈ സാഹചര്യത്തില്‍ വോട്ടെടുപ്പിലൂടെയുള്ള തീരുമാനം ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യയെപ്പോലെ വന്‍ തോതില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന ചൈനയും നിരോധനത്തെ എതിര്‍ക്കുന്നുണ്ട്. കണ്‍വന്‍ഷന് മുന്നോടിയായി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ അഭിപ്രായ സമന്വയത്തിനായി ചേര്‍ന്ന ഏഷ്യ പസിഫിക് റീജിയന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച കരട് പ്രസ്താവനയിലാണ് ഇന്ത്യ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടു വ്യക്തമക്കിയത്.

വോട്ടെടുപ്പിനോടുള്ള വിയോജിപ്പ് വ്യക്തമാക്കിയ ഇന്ത്യ സമവായമുണ്ടാകുന്നതു വരെ കാത്തിരിക്കാനാണ് ആവശ്യപ്പെടുന്നത്. ആഗോള വ്യാപകമായി നിരോധിക്കാനുള്ള തീരുമാനമെടുത്താല്‍ അതനുസരിക്കാന്‍ ബാധ്യസ്ഥരാകും എന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. എന്‍ഡോസള്‍ഫാന്‍ ഗണ്യമായ ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങളെന്തെങ്കിലും സൃഷ്ടിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഇന്ത്യ കരടു പ്രസ്താവനയില്‍ പറയുന്നു. നിരോധനത്തെപ്പറ്റി നടത്തിയിട്ടുള്ള ചര്‍ച്ചകള്‍ കണ്‍വന്‍ഷന്‍ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും ഇന്ത്യ പറയുന്നു.

ഇന്ത്യ, ചൈന, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളാണ് എന്‍ഡോസള്‍ഫാന്റെ പ്രധാന ഉപഭോക്താക്കള്‍. കാലാവസ്ഥയ്ക്ക് അനുയോജ്യം, താരതമ്യേന വിലക്കുറവ് എന്നിവയാണ് ഇതിന്റെ മേന്‍മയായി അനുകൂലിക്കുന്നവര്‍ പറയുന്നത്. പകരം കീടനാശിനി നിര്‍ദേശിക്കാതെയുള്ള നിരോധനം കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തുമെന്നാണ് ഇന്ത്യ -ചൈന ഭരണകൂടങ്ങളുടെ നിലപാട്.

തീരുമാനം നീട്ടിക്കൊണ്ടുപോവാനുള്ള ഇന്ത്യയുടെ നീക്കത്തിലുള്ള അതൃപ്തി ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ പങ്കുവെച്ചതായി കണ്‍വെന്‍ഷനില്‍ നിരീക്ഷകനായി പങ്കെടുക്കുന്ന തണല്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ ഡോ. സി.ജയകുമാര്‍ പറഞ്ഞു.
മാരക കീടനാശിനികളെ നിയന്ത്രിക്കാനും നിരോധിക്കാനും ലക്ഷ്യമിട്ട് യുഎന്നിന്റെ കീഴില്‍ 2001 മെയില്‍ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്‌ഹോമില്‍ നടന്ന കണ്‍വന്‍ഷനിലാണ് അന്താരാഷ്ട്ര പാരിസ്ഥിതിക കരാര്‍ ഒപ്പുവെക്കപ്പെട്ടത്. 2004 മെയില്‍ പ്രാവര്‍ത്തികമായ കരാര്‍ പിന്നീട് സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ എന്നറിയപ്പെട്ടുതുടങ്ങി. 2006 ഏപ്രില്‍ 13 മുതലാണ് കരാര്‍ ഇന്ത്യയില്‍ നിലവില്‍ വന്നത്.


എന്‍ഡോസള്‍ഫാന്‍ നിരോധനം മനുഷ്യരെല്ലാം മരിച്ചു തീര്‍ന്നിട്ടാവരുത്‌: കാന്തപുരം

Posted by statesys On April - 25 - 2011 ADD COMMENTS

കാസര്‍കോട്‌: കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയുള്ളുവെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവന പ്രധാന മന്ത്രിയെന്ന നിലയില്‍ ന്യായമാണെങ്കിലും ആ പഠനം ജനങ്ങളെല്ലാം എന്‍ഡോസള്‍ഫാന്‍ ബാധിച്ച്‌ മരിച്ചു തീരും വരെ നീട്ടിക്കൊണ്ട്‌ പോകരുതെന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ അടിയന്തിരമായി നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.

കാസര്‍കോട്‌ പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്‌മയായ എന്‍വിസാജ് ഒരുക്കിയ ഒപ്പ്‌ മരച്ചുച്ചോട്ടില്‍ ഒപ്പ്‌ ചാര്‍ത്തി സംസാരിക്കുകയായിരുന്നു കാന്തപുരം. എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരകകീടനാശിനികള്‍ മനുഷ്യരിലും പ്രകൃതിയിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതായ നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വന്നിട്ടും കൃഷി വകുപ്പ്‌ സാങ്കേതികതയില്‍ പിടിച്ചു തൂങ്ങുന്നത്‌ ശരിയല്ല.

25ന്‌ ജനീവയില്‍ നടക്കുന്ന സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കണം. മനുഷ്യനെയും പ്രകൃതിയേയും കൊന്നു കൊണ്ടുള്ള വികസനമല്ല നമുക്ക്‌ വേണ്ടത്‌. മാരകമായ കീടനാശിനികള്‍ക്കനുകൂലമായി ചില കോണുകളില്‍ നിന്നുയരുന്ന ശബ്‌ദം മനുഷ്യത്വരഹിതമാണ്‌. അനാവശ്യ വിവാദങ്ങള്‍ മാറ്റിവെച്ച്‌ ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ നടപടി സ്വീകരിക്കണം. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കണമെന്നും ചികിത്സാ പുനരധിവാസ പാക്കേജുകള്‍ ത്വരിതപ്പെടുത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ബി.എസ്‌ അബദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബദുല്‍ ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ബി.കെ അബ്‌ദുല്ല ഹാജി, മുനീര്‍ ബാഖവി തുരുത്തി, ഹാജി അമീറലി ചൂരി അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്‌ദുല്‍ അസീസ്‌ സൈനി, ഇല്യാസ്‌ കൊറ്റുമ്പ, പി.ഇ താജുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമര സമിതി നേതാവ്‌ പ്രഫ. എം.എ റഹ്മാന്‍ കാന്തപുരത്തെ സ്വീകരിച്ചു


 

Recent Comments

മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന പ്രവര്‍ത്തനകാലത്ത്തന്നെ ഇസ്‌ലാമിന്റെ സന്ദേശം മലയാളനാട്ടിലുമെത്തിയിട്ടുണ്ട്. മാലിക്ദീനാര്‍(റ) സംഘത്തിന്റെ ആഗമനത്തോടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും വ്യാപകവുമായി. പൂര്‍വ്വതലമുറയില്‍നിന്നും പകര്‍ന്നുകിട്ടിയതിനെ ഭാവിതലമുറക്കായി പകര്‍ന്നും കാത്തുവെച്ചുമാണ് ഓരോ തലമുറയും കടന്നുപോയത്. മുസ്‌ലിംകള്‍ എന്നും ഒരു വലിയ സമൂഹമായിരുന്നുവെന്നതിനാല്‍ തന്നെ ചില കാലങ്ങളില്‍ ആദര്‍ശ-ആചാര രംഗങ്ങളില്‍ ചില വ്യതിയാനങ്ങല്‍ പ്രകടമായിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. അത്തരം ഘട്ടങ്ങളിലെല്ലാം നവോത്ഥാന നായകത്വംവഹിച്ച ആത്മീയനേതൃത്വം രംഗത്തുവന്നിട്ടുണ്ട്. മലയാളി മുസ്‌ലിംചരിത്രത്തില്‍ ധാരാളം നവോത്ഥാനത്തുടിപ്പുകള്‍ കാണാനാവും. സയ്യിദുമാര്‍, പണ്ഡിതന്മാര്‍, സൂഫികള്‍ തുടങ്ങിയവര്‍ നല്‍കിയ നവോത്ഥാന നായകത്വത്തിന്റെ തണലിലാണ് മലയാളത്തിലെ മുസ്‌ലിംകള്‍ ആദര്‍ശപരിരക്ഷയും ആത്മീയവിശുദ്ധിയും സാധിച്ചത്. മഖ്ദൂമുമാരും ജിഫ്‌രിസാദാത്തുക്കളും കോഴിക്കോട് ഖാളിമാരും തുടങ്ങിയ കുടുംബങ്ങള്‍ മലയാളനാടിന് വെളിച്ചമേകിയ വിളക്കുമാടങ്ങളാണ്.More