Archive for May, 2011

സമഗ്രതക്ക് ഇസ്‌ലാം : ഐ.സി.എഫ് ജിദ്ദാ നവോത്ഥാന കാമ്പയിന്‍

Posted by statesys On May - 30 - 2011 ADD COMMENTS

ജിദ്ദ: സമഗ്രതക്ക് ഇസ്‌ലാം എന്ന പ്രമേയത്തില്‍ ഐ.സി.എഫ് ജിദ്ദാ ഘടകം മെയ് 27 മുതല്‍ ജൂലൈ 08 വരെ നവോത്ഥാന കാമ്പയിന്‍ ആചരിക്കുന്നു. മര്‍ഹബയില്‍ നടന്ന കാമ്പയിന്‍ പ്രഖ്യാപനം എസ് എസ്.എഫ് പ്രഥമ വൈസ് പ്രസിഡണ്ടും പ്രമുഖ സാഹിത്യകാരനുമായ അബൂബക്കര്‍ ശര്‍വാനി നിര്‍വ്വഹിച്ചു.
14 നൂറ്റാണ്ട് പിന്നിടുമ്പോഴും ഇസ്‌ലാമിന്റെ വീക്ഷണങ്ങളും ആശയങ്ങളും ശാസ്ത്രീയമായി കൂടുതല്‍ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിലെ ആരാധനാ കര്‍മ്മങ്ങളും വിശ്വാസാചാരങ്ങളും മനുഷ്യ വര്‍ഗ്ഗത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും അനുഗുണമായവയും അതോടൊപ്പം കാലികവും പ്രസക്തവുമാണ്. മനുഷ്യന്‍ സൃഷ്ടിപ്പു കൊണ്ട് തന്നെ ഉത്തമനും ഉന്നതവര്‍ഗ്ഗവുമാണ് എന്ന കാഴ്ചപ്പാടാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. അവന്റെ എല്ലാ ജീവിതകര്‍മ്മങ്ങള്‍ക്കും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സമ്പൂര്‍ണ്ണമായ ഒരു പ്രത്യയശാസ്ത്രമായി എക്കാലത്തും പ്രശോഭിക്കുകയാണ് ഇസ്‌ലാം. വര്‍ത്തമാന കാലത്ത് സാമ്പത്തിക, ആരോഗ്യമേഖലയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഇസ്‌ലാമിക ദര്‍ശനങ്ങളള്‍ സ്വീകാര്യമായത് നാം കണ്ടതാണ്. സര്‍വ്വ മേഖലയിലും അന്ധകാരത്തിലകപ്പെട്ട അറേബ്യന്‍ ജനതയെ സാംസ്‌കാരികോന്നതിയിലെത്തിച്ച് ഉത്തമസമൂഹമായി വാര്‍ത്തെടുത്ത ചരിത്രപാരമ്പര്യമുള്ള ഇസ്‌ലാമിക ദര്‍ശനങ്ങളാണ് ലോകത്തിനു മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അവ സമഗ്രവും സമ്പൂര്‍ണ്ണവുമാണെന്നും അദ്ദേഹം പറഞ്ഞു. കാമ്പയിന്റെ ഭാഗമായി പ്രമേയാടിസ്ഥാനത്തില്‍ പ്രഭാഷണങ്ങള്‍, ലഘുലേഖ വിതരണം, ഉലമാ കോണ്‍ഫെറന്‍സ്, ശില്‍പശാല, മെഡിക്കല്‍ ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുമെന്ന് ജിദ്ദാ ഐ.സി.എഫ് നേതാക്കളായ അബ്ദുല്‍ റഹ്മാന്‍ മളാഹിരി, ശാഫി മുസ്‌ലിയാര്‍, അബ്ദുല്‍ മജീദ് സഖാഫി, മുജീബ് ഏ.ആര്‍ നഗര്‍ എന്നിവര്‍ അറിയിച്ചു.


നിര്‍മാണാത്മകമായ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം: പേരോട്

Posted by statesys On May - 30 - 2011 ADD COMMENTS

ദുബൈ: നന്മയിലൂന്നിയുള്ളതും നിര്‍മാണാത്മകവുമായ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കേ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാനാകൂവെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പറഞ്ഞു.
ഐ സി എഫ്. യു എ ഇ നാഷനല്‍ കമ്മിറ്റി മര്‍കസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യു എ ഇയിലെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ക്കു കീഴിലെ യൂനിറ്റ് ഭാരവാഹികള്‍ക്കായിരുന്നു സമ്മേളനം.

മനസുകളില്‍ സ്‌നേഹം വിതറിയും വിധ്വംസകര്‍ക്കെതിരെ പോരാടിയുമാണ് സുന്നി പ്രസ്ഥാനം കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പിടിച്ചു വളര്‍ന്നത്. കേരള മുസ്‌ലിംകളുടെ ഐക്യത്തിന് ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമങ്ങള്‍ നടത്തിയപ്പോഴാണ് പണ്ഡിതര്‍ സമസ്തയുടെ നവോഥാന ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ആ പ്രവര്‍ത്തനവഴിയില്‍ ആത്മസംസ്‌കരണത്തിലൂടെ വിജയം കൈവരിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. സംഘടനാ ചര്‍ച്ചകള്‍ക്ക് പ്രൊഫ. യു സി അബ്ദുല്‍ മജീദ് നേതൃത്വം നല്‍കി. സി എം എ കബീര്‍ മാസ്റ്റര്‍, അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പകര, ഡോ. മൂസ പാലക്കല്‍, മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, ശരീഫ് കാരശ്ശേരി, സുലൈമാന്‍ കന്മനം പ്രസംഗിച്ചു.
സയ്യിദ് ശംസുദ്ദീന്‍ ബാ അലവി, സയ്യിദ് പൂക്കോയ തങ്ങള്‍ കൊളത്തറ, പി വി അബൂബക്കര്‍ മൗലവി (അബുദാബി), ഇബ്രാഹീം ബാഖവി കൂരിയാട് (മുസ്വഫ), ഉസ്മാന്‍ മുസ്‌ലിയാര്‍ (അല്‍ ഐന്‍), സുബൈര്‍ സഅദി (ഷാര്‍ജ), ബശീര്‍ സഖാഫി (അജ്മാന്‍), മഹ്മൂദ് ഹാജി (ഉമ്മുല്‍ഖുവൈന്‍), മുഹമ്മദ് മുസ്‌ലിയാര്‍ ബായാര്‍ സംബന്ധിച്ചു.


ജിദ്ദാ ഐ.സി.എഫ് ധര്‍മ്മബോധനം കാമ്പയിന്‍ സമാപിച്ചു

Posted by statesys On May - 24 - 2011 ADD COMMENTS


ജിദ്ദ: ‘തിന്മയുടെ വിപാടനം, നന്മയുടെ വീണ്ടെടുപ്പ്’ എന്ന തലക്കെട്ടില്‍ രണ്ട് ഘട്ടങ്ങളിലായി ജിദ്ദാ ഐ.സി.എഫ് ആചരിച്ച ത്രൈമാസ കാമ്പയിന്‍ സമാപിച്ചു. കേരളത്തില്‍ മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുന്നതിലേക്ക് കാമ്പയിന്റെ ഭാഗമായി നടത്തിയ ഒപ്പുശേഖരണവും, മറ്റ് പ്രമേയാടിസ്ഥാനത്തില്‍ നടന്ന പദ്ധതികളും വളരെ ശ്രദ്ധേയമായിരുന്നു. ജിദ്ധയിലെ 33 കേന്ദ്രങ്ങളില്‍ പ്രമേയാടിസ്ഥാനത്തില്‍ പ്രഭാഷണങ്ങളും ചര്‍ച്ചാ വേദികളും സംഘടിപ്പിച്ചു. പരമ്പരാഗതമായി കേരളത്തില്‍ നിലനിന്നിരുന്ന സമാധാനാന്തരീക്ഷത്തിന്ന് കോട്ടം തട്ടിച്ചുകൊണ്ട് അടുത്തകാലത്ത് വ്യാപകമായി ക്കൊണ്ടിരിക്കുന്ന തിന്മകള്‍ ഇല്ലായ്മ ചെയ്യാന്‍ സമൂഹത്തിന്റെ എല്ലാ തലത്തിലുള്ളവരും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. സാമ്രാജ്യത്വ ശക്തികളുടെ കടന്നുകയറ്റം സാംസ്‌കാരിക തകര്‍ച്ചക്ക് കാരണമാവുകയും ദൃശ്യ മാധ്യമങ്ങളിലൂടെയും പരസ്യാധിഷ്ഠിത ഉപഭോഗത്തിലൂടെയും പാÝാത്യ സംസ്‌കാരങ്ങളുടെ അനുകരണവും സാംസ്‌കാരിക തകര്‍ച്ച എളുപ്പമാക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. മാനവ ഉന്നമനത്തിന്നോ മനുഷ്യത്വത്തിനോ മൂല്യം നല്‍കാത്ത കേവല ഭൗതികതയിലൂന്നിയ ജീവിത ശൈലി മനുഷ്യനെ നാശത്തിലേക്ക് നയിക്കും. ഇത് തടയാനുള്ള ബോധവത്കരണത്തിനായി നാട്ടുവിചാരം, ജനസമ്പര്‍ക്കം, കുടുംബസഭ, പണ്ഡിത സംഗമം, ലഘുലേഖ, സിഡി വിതരണം തുടങ്ങി വിവിധ പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി നടന്നു. സമാപന സംഗമത്തില്‍ മുഹമ്മദ് സഖാഫി പട്ടോളി, മുഹ്‌യദ്ദീന്‍ സഅദി കാമില്‍ സഖാഫി കൊട്ടൂക്കര, അബ്ദുല്‍ റഹ്മാന്‍ മളാഹിരി, ഹാഫിള് അഹ്മദ് മുഹയിദ്ദീന്‍ സഖാഫി വെളിമുക്ക്, അബ്ദുല്‍ സത്താര്‍ മാസ്റ്റര്‍ എച്ച്.ആര്‍.എ, അബ്ദുല്‍ റസാഖ് ബാഖവി, ശാഫി മുസ്‌ലിയാര്‍ തുടങ്ങിയര്‍ സംസാരിച്ചു. നൗഫല്‍ വടകര സ്വാഗതവും അബ്ദുല്‍ റസാഖ് എടവണ്ണപ്പാറ നന്ദിയും പറഞ്ഞു.


തിരുകേശത്തെ എതിര്‍ക്കുന്നവര്‍ മതത്തിന്റെ ശത്രുക്കള്‍‍: കാന്തപുരം

Posted by statesys On May - 23 - 2011 ADD COMMENTS

കോഴിക്കോട്: തിരുകേശത്തിനും തിരുശേഷിപ്പുകള്‍ക്കും മഹത്വമില്ലെന്ന് ജല്‍പിക്കുന്നവര്‍ പ്രവാചക ജീവിതത്തെ അടുത്തറിയാത്തവരും മതത്തിന്റെ ശത്രുക്കളുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇത്തരം ആളുകളെ വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണെ്ടന്ന് അദ്ദേഹം പറഞ്ഞു. സുന്നി കോ-ഓഡിനേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് അരയിടത്തുപാലത്ത് പതിനായിരങ്ങള്‍ സംഗമിച്ച ആദര്‍ശ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം. വിശ്വാസം നിലനില്‍ക്കണമെങ്കില്‍ സുന്നത്ത് ജമാഅത്തില്‍ വിശ്വസിക്കുന്നവര്‍ ഒന്നിക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ ഞങ്ങള്‍ വിവാദം ആഗ്രഹിക്കുന്നില്ല. തിരുകേശം ശരിയായ രീതിയില്‍ വിശ്വാസ യോഗ്യമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചത് കൊണ്ടാണ് ഞങ്ങള്‍ ബറകത്ത് എടുക്കുന്നത്. ഇഷ്ടമില്ലാത്തവര്‍ക്ക് ബറകത്ത് വേണെ്ടന്ന് വെക്കാമെന്നല്ലാതെ തിരുശേഷിപ്പുകളെ ഇകഴ്ത്തി ഈമാന്‍ നഷ്ടപ്പെടുത്തരുത്തത്. കുപ്രചാരണം നടത്തുന്നവരെ അബുദാബിയിലെ ഖസ്രജിയുടെ വീട്ടില്‍ കൊണ്ട് പോയി തെറ്റിദ്ധാരണ തീര്‍ത്തു തരാന്‍ തയ്യാറെന്നും കാന്തപുരം ആവര്‍ത്തിച്ചു വ്യക്തമാക്കി. ശഅ്‌റേ മുബാറക് മസ്ജിദ് കേരള ചരിത്ര മുന്നേറ്റത്തില്‍ വലിയൊരു വഴിത്തിരിവായി മാറും. കുപ്രചാരണങ്ങള്‍ അഴിച്ചു വിട്ടും ഭീഷണിപ്പെടുത്തിയും ആര്‍ക്കും അതില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. 40 കോടി കണ്ട് ആരും ബേജാറാകേണ്ട. കൂടുതല്‍ ആളുകള്‍ക്ക് ഒന്നിച്ച് നിസ്‌കരിക്കാനും സ്വലാത്ത് ചൊല്ലാനും സൗകര്യത്തിനു വേണ്ടിയാണ് ഞങ്ങള്‍ പള്ളിയുണ്ടാക്കുന്നത്. രാജ്യത്ത് ഇതിനകം ആയിരക്കണക്കിനു പള്ളികള്‍ നിര്‍മിച്ചിട്ടുള്ള ഞങ്ങള്‍ക്ക് ആരും നിയമം പഠിപ്പിക്കാന്‍ വരേണ്ടതില്ല. രാജ്യത്തെ എല്ലാം നിയമവും പഠിച്ചു തന്നെയാണ് ഈ പണിക്ക് ഇറങ്ങിയിട്ടുള്ളത്. കാന്തപുരം പറഞ്ഞു. കേരള ജനത പുതിയൊരു രാഷ്ട്രീയ സംസകാരവും സമവാക്യവുമാണ് ആഗ്രഹിക്കുന്നതെന്നും ജനവികാരം മാനിച്ച് ജനക്ഷേമകരമായ ഭരണം കാഴ്ചവെക്കാന്‍ യു.ഡി.എഫിനും ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ എല്‍.ഡി.എഫിനും കഴിയണം. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നോ അല്ലാത്തതെന്നോ നോക്കാതെ നാടിനും സമൂഹത്തിനും ഉപകാരപ്രദമായ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ പുതിയ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും കാന്തപുരം പറഞ്ഞു. ഇന്ത്യയിലെ എല്ലാ ജനങ്ങളും മത രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് രാജ്യത്തിന്റെ ഭദ്രതക്കായി ഒന്നിച്ചു നീങ്ങിയായല്‍ വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടം സാധ്യമാകുന്നതോടൊപ്പം മറ്റു രാഷ്ട്രങ്ങള്‍ക്ക് നമ്മുടെ മേല്‍ അധിനിവേഷം നടത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അര്‍ഹമായ ഭരണഘടനാവകാശങ്ങള്‍ നേടിയെടുക്കാന്‍ മുസിലിം സമൂഹം ഒന്നിക്കുന്നത് ഒരിക്കലും വര്‍ഗീയതയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമസ്ത ഉപാധ്യക്ഷന്‍ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് അലിബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് മാനേജര്‍ സി. മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണവും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി വിഷയാവതരണവും നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി, പി.ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, എന്‍ അലി അബ്ദുല്ല, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, മജീദ് കക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. റഹ്മത്തുല്ലാഹ് സഖാഫി സ്വാഗതവും നാസര്‍ സഖാഫി അമ്പലക്കണ്ടി നന്ദിയും പറഞ്ഞു. 2


നാറ്റോ ടാങ്കര്‍ പൊട്ടിത്തെറിച്ച് 16 പേര്‍ കൊല്ലപ്പെട്ടു

Posted by statesys On May - 21 - 2011 ADD COMMENTS

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്താനിലേക്ക് നാറ്റോ സൈന്യത്തിന് വേണ്ടി ഇന്ധനം കൊണ്ടുപോകുകയായിരുന്ന ടാങ്കര്‍ പൊട്ടിത്തെറിച്ച് പാകിസ്താനില്‍ 16 പേര്‍ കൊല്ലപ്പെട്ടു. പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലാണ് സംഭവം. കഴിഞ്ഞദിവസം ഓയില്‍ ടാങ്കറിന് നേരെ താലിബാന്‍ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ടാങ്കര്‍ നിര്‍ത്തിയിട്ടുന്ന സ്ഥലത്തുനിന്ന് ഇന്ധനം എടുക്കാന്‍ വന്നവരാണ് സ്‌ഫോടനത്തില്‍ മരിച്ചത്.

ഇന്ധനം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. വടക്കുപടിഞ്ഞാറന്‍ പാക് മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. താലിബാന്‍ വിഭാഗങ്ങളുമായി രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണിത്. ബോംബ് സ്‌ഫോടനത്തെ തുടര്‍ന്നാണ് ടാങ്കറിന് തീപിടിച്ചത്. പിന്നീട് ഇന്ധനം ശേഖരിക്കാന്‍ വന്നവര്‍ അപകടത്തില്‍ പെടുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു


എസ്.വൈ.എസ് വാര്‍ഷിക കൗണ്‍സിലുകള്‍ പൂര്‍ത്തിയായി.

Posted by statesys On May - 21 - 2011 ADD COMMENTS

കോഴിക്കോട് : എസ്.വൈ.എസ് 2010-13 പ്രവര്‍ത്തന കാലയളവിലെ പ്രഥമ വാര്‍ഷിക കൗണ്‍സിലുകള്‍ പൂര്‍ത്തിയായി. മാര്‍ച്ച് 21 മുതല്‍ സമയ ബന്ധിതമായി നടന്നു വന്ന യൂണിറ്റ്, പഞ്ചായത്ത്, മേഖലാ, ജില്ലാ കൗണ്‍സിലുകള്‍ക്ക് സമാപനം കുറിച്ചു കൊണ്ട് കാരന്തൂര്‍ സുന്നി മര്‍കസില്‍ നടന്ന സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ പിന്നിട്ട ഒരു വര്‍ഷത്തെ കര്‍മ്മപദ്ധതികളും നയനിലപാടുകളും അവലോകന വിധേയമാക്കി. മേല്‍ ഘടകങ്ങള്‍ ചുമതലപ്പെടുത്തിയ സി.സി (കൗണ്‍സില്‍ കണ്‍ട്രോളര്‍)മാരുടെ റിപ്പോര്‍ട്ടുകളും മൂല്യ നിര്‍ണയ രേഖകളും ചര്‍ച്ചക്കു വിധേയമാക്കി പുതിയ വര്‍ഷത്തെ നയനിലപാടുകള്‍ക്കും കര്‍മ്മപരിപാടികള്‍ക്കും കൗണ്‍സില്‍ രൂപം നല്‍കി.
ഘടകങ്ങളുടെ അടിസ്ഥാന സംവിധാനങ്ങള്‍, പിന്നിട്ട ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതികള്‍, മികവുകള്‍ (തനത് പദ്ധതികള്‍) തുടങ്ങിയവയെ ആധാരമാക്കി നടത്തിയ ഗ്രേഡിംഗ്, ഘടകങ്ങളെ ഏറെ സക്രിയമാക്കാന്‍ പര്യാപ്തമായതായി കൗണ്‍സില്‍ വിലയിരുത്തി. സംസ്ഥാനത്തെ 25 ശതമാനം യൂണിറ്റുകള്‍ എ, 4 ശതമാനം ബി പ്ലസ്, 31 ശതമാനം ബി, 3 ശതമാനം സി പ്ലസ് ഗ്രേഡുകള്‍ നേടുകയുണ്ടായി. അവശേഷിക്കുന്ന 37 ശതമാനം യൂണിറ്റുകള്‍ ശരാശരിക്കു താഴെ സി, ഡി പ്ല്‌സ്, ഡി ഗ്രേഡുകള്‍ കരസ്ഥമാക്കി.

58 ശതമാനം പഞ്ചായത്തുകള്‍ ശരാശരിക്കു മുകളിലായി എ, ബി പ്ല്‌സ്, ബി ഗ്രേഡുകളും 42 ശതമാനം ശരാശരിക്കു താഴെ ഗ്രേഡുകളും നേടുകയുണ്ടായി. 67 ശതമാനം മേഖലകള്‍ ശരാശരിക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ 33 ശതമാനം ശരാശരിക്കു താഴെയാണെന്ന് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി. ജില്ലകളില്‍ എഴ് എ, രണ്ട് ബി പ്ലസ്, ഒരു ബി, രണ്ട് സി പ്ലസ്, രണ്ട് സി ഗ്രേഡുകള്‍ നേടി. 84 സ്‌കോറോടെ മലപ്പുറം ജില്ല ഒന്നാം സ്ഥാനവും 75 സ്‌കോറോടെ കാസര്‍ക്കോട്, കണ്ണൂര്‍ ജില്ലകള്‍ രണ്ടാം സ്ഥാനവും നേടി. 70 പോയിന്റോടെ എറണാകുളം ജില്ലക്കാണ് മുന്നാം സ്ഥാനം,
കര്‍മ്മ പദ്ധതികളും കീഴ് ഘടകങ്ങളുടെ പങ്കാളിത്തവും മാനദണ്ഡമാക്കി സംസ്ഥാന കമ്മിറ്റിക്ക് ഗ്രേഡ് നിര്‍ണയിച്ചപ്പോള്‍ 72 ശതമാനം സ്‌കോറോടെ എ ഗ്രേഡില്‍ നില്‍ക്കുന്നതായി കണ്ടെത്തി. പട്ടുവം കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആയിരുന്നു സ്റ്റേറ്റ് സി.സി.
സുപ്രിം കൗണ്‍സില്‍ അംഗം സയ്യിദലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ട് പൊന്മള അബദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി.മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി ക്ലാസെടുത്തു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, എം.എം. ഹനീഫ മൗലവി പ്രസംഗിച്ചു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി നയരേഖ, എന്‍. അലി അബ്ദുല്ല വാര്‍ഷിക റിപ്പോര്‍ട്ട് മജീദ് കക്കാട് വരവ് ചെലവ് കണക്ക്, മുഹമ്മദ് പറവൂര്‍ കൗണ്‍സില്‍ അവലോകന റിപ്പോര്‍ട്ട്, എ. സൈഫുദ്ദീന്‍ ഹാജി പ്രമേയങ്ങള്‍ അവതരിപ്പിച്ചു.


പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം എസ്.വൈ.എസ്

Posted by statesys On May - 21 - 2011 ADD COMMENTS

കോഴിക്കോട് – പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാര്‍ എടുത്തു മാറ്റിയത് കാരണം യാതൊരു ന്യായീകരണവുമില്ലാതെ പെട്രോള്‍, ഡീസല്‍, പാചക വാതക വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നത് സാധരണ ജനങ്ങളുടെ ജീവിത ഭാരം താങ്ങാനാവാത്തവിധം ദുസ്സഹമാക്കിയിട്ടുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായി പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഏറ്റെടുക്കണമെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്നും സമസ്തകേരള സുന്നിയുവജനസംഘം സംസ്ഥാന കൗണ്‍സിലേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു വരുന്നതായാണ് പൊതുവെയുള്ള നിരിക്ഷണം. എന്നാല്‍ മതവിഭാഗങ്ങളുടെ വികാരം വൃണപ്പെടുത്തി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത് ഉത്കണ്ഠാജനകമാണ്. പ്രവാചകരേയും മതചിഹ്നങ്ങളെയും നിന്ദിച്ച് ബോധപൂര്‍വ്വം പുസ്തകങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്നവര്‍ എരിതീയില്‍ എണ്ണയൊഴിക്കുകയാണ് ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധികരിക്കുന്ന കോമിക് വേള്‍ഡ് ഡൈജസ്റ്റ് ഈ പരമ്പരയിലെ അവസാനത്തെതാണ്. ഇതിനെതിരെ ഭരണകൂടങ്ങളും ജനാധിപത്യ വിശ്വാസികളും തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കൗണ്‍സിലേഴ്‌സ് മീറ്റ് ആഹ്വാനം ചെയ്യുന്നു.
സംസ്ഥാനത്ത് പുതിയ ഭരണസംവിധാനം നിലവില്‍ വന്നു കഴിഞ്ഞ സാഹചര്യത്തില്‍ നാടിന്റെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ ക്രിയാത്മക നടപടികള്‍ക്ക് ഭരണ പ്രതിപക്ഷ വിഭാഗങ്ങള്‍ മുന്‍ഗണന നല്‍കണം. ജനങ്ങളുടെയും നാടിന്റെയും പുരോഗതിക്കായി മുന്നോട്ടുവെക്കുന്ന എല്ലാ കര്‍മ്മ പരിപാടികള്‍ക്കും എസ്.വൈ.എസ് പിന്തുണ പ്രഖ്യാപിച്ചു.
സുപ്രിം കൗണ്‍സില്‍ അംഗം സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.


കുവൈത്ത് പൊതുമാപ്പ് : പൊലീസ് വ്യാപക റെയ്ഡ് തുടങ്ങി

Posted by statesys On May - 18 - 2011 ADD COMMENTS

കുവൈത്ത് സിറ്റി: അനധികൃത താമസക്കാരായ വിദേശികളെ പിടികൂടുന്നതിന് പൊലീസ് വ്യാപക പരിശോധന തുടങ്ങി. ഇതിനായി പ്രത്യേകമായി നിയോഗിക്കപ്പെട്ട പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം മുതല്‍ പരിശോധന ആരംഭിച്ചത്. പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ തയാറാകാത്ത അനധികൃത താമസക്കാര്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലക്കാണ് പരിശോധന വ്യാപകമാക്കിയിരിക്കുന്നത്. ആദ്യദിനം തന്നെ നിരവധി പേര്‍ ഇവരുടെ പിടിയിലായിട്ടുണ്ട്. റോഡുകളിലും ആളുകള്‍ കുടുന്ന ഇടങ്ങിലും സിവില്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാണ് പൊലീസ് പരിശോധന നടത്തുന്നത്.
അനധികൃത താമസക്കാര്‍ക്ക് പിഴയും മറ്റ് നിയമനടപടികളുമില്ലാതെ രാജ്യം വിട്ടുപോകുന്നതിനുള്ള പൊതുമാപ്പ് മാര്‍ച്ച് ഒന്നു മുതല്‍ നിലവിലുണ്ട്. ജൂണ്‍ 30 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. അനധികൃത താമസക്കാരായി 1,20,000ലേറെ വിദേശികള്‍ ഉണ്ടെന്നാണ് അധികൃതരുടെ കണക്ക്. ഇവരില്‍ പകുതി പേരെയെങ്കിലൂം പൊതുമാപ്പിലൂടെ തിരിച്ചയക്കാനാണ് അധികൃതര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അധികൃതരുടെ കണക്ക് അനുസരിച്ച് ഇതിനകം 30,000ഓളം പേരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ ഇതിനകം മുന്നോട്ടുവന്നിട്ടുള്ളത്. പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ഒന്നര മാസം മാത്രമാണ് അവശേഷിക്കുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്താനായി മുന്നോട്ടുവരാന്‍ മടിക്കുന്നവരെ അതിനായി നിര്‍ബന്ധിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ വ്യാപക പരിശോധന തുടങ്ങിയിരിക്കുന്നത്. പൊതുമാപ്പ് കാലാവധിക്ക് ശേഷം വീടുകളില്‍ കയറിയുള്ള പരിശോധന ഉള്‍പ്പെടെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. പരിശോധനയും ശിക്ഷാ നടപടിയും കര്‍ശനമാകുന്നതോടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പരമാവധി പേര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ തയാറായി മുന്നോട്ടുവരുമെന്നാണ് അധികൃതര്‍ കണക്കുകുട്ടുന്നത്.
എന്നാല്‍, പൊതുമാപ്പ് കാലാവധി പുകുതി പിന്നിട്ടപ്പോള്‍ ലഭിച്ച പ്രതികരണത്തില്‍ അധികൃതര്‍ പൊതുവില്‍ സംതൃപ്തരാണ്. 2007ല്‍ പ്രഖ്യാപിച്ച പൊതുമാപ്പിനെ അപേക്ഷിച്ച് ഇത് മികച്ച പ്രതികരണമാണ്. അന്ന് പൊതുമാപ്പ് കാലയളവില്‍ മടങ്ങിയത് കേവലം 15,000ല്‍ പരം ആളുകള്‍ മാത്രമാണ്. പൊതുമാപ്പ് കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴ ഇല്ലാതെ രാജ്യത്തേക്ക് മടങ്ങാം. അല്ലെങ്കില്‍ മറ്റ് നിയമനടപടികള്‍ ഇല്ലാതെ പിഴ അടച്ച് ഇഖാമ പുതുക്കാം. ഇതുസംബന്ധിച്ച് വിവിധ എംബസികള്‍ക്കും മാധ്യമങ്ങള്‍ക്കുമൊപ്പം എമിഗ്രേഷന്‍ വകുപ്പ് നേരിട്ടും പൊതുമാപ്പുമായി ബന്ധപ്പെട്ട് വ്യാപക കാമ്പയിന്‍ നടത്തുന്നുണ്ട്.


യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Posted by statesys On May - 18 - 2011 ADD COMMENTS

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ആര്‍ .എസ്. ഗവായി മുഖ്യമന്ത്രിമാര്‍ക്കും മറ്റ് മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവന്‍ അങ്കണത്തില്‍ കൃത്യം രണ്ട് മണിക്കാണ് സത്യപ്രതിജ്ഞാചടങ്ങ് ആരംഭിച്ചത്.

ആദ്യം മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. അതിനുശേഷം മുസ്ലീംലീഗ് നിയമസഭാ കക്ഷി നേതാവായ പി.കെ.കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് കെ.എം.മാണി, സോഷ്യലിസ്റ്റ് ജനത പ്രതിനിധി കെ.പി.മോഹനന്‍, കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പ്രതിനിധി ടി.എം. ജേക്കബ്, കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം പ്രതിനിധി കെ.ബി.ഗണേഷ്‌കുമാര്‍, ആര്‍.എസ്.പി.ബി പ്രതിനിധി ഷിബു ബേബി എന്നിവരും സത്യവാചകം ചൊല്ലി അധികാരമേറ്റു. ഷിബു ബേബി ജോണ്‍ ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

നാലു തവണ മന്ത്രിയായ ഉമ്മന്‍ചാണ്ടി രണ്ടാം തവണയാണ് മുഖ്യമന്ത്രിപദമേറുന്നത്. കെ.എം. മാണി പതിമൂന്നാം തവണയും കുഞ്ഞാലിക്കുട്ടിയും ടി.എം. ജേക്കബും നാലാം തവണയും ഗണേഷ്‌കുമാര്‍ രണ്ടാം തവണയും ഷിബു ബേബി ജോണും കെ.പി. മോഹനനും ആദ്യമായിട്ടുമാണ് മന്ത്രിമാരാകുന്നത്. മന്ത്രിസ്ഥാനത്തെത്തി കെ. എം.മാണി പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്.

വി.എസ്. അച്യുതാനന്ദന്‍, എം.എ.ബേബി, പി.കെ.ഗുരുദാസന്‍, എസ്. ശര്‍മ, തോമസ് ഐസക്, എം.പി.വീരേന്ദ്രകുമാര്‍ തുടങ്ങിയ നേതാക്കളും നൂറു കണിക്ക് പ്രവര്‍ത്തകരും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനെത്തി. മുദ്രാവാക്യംവിളികള്‍ കൊണ്ട് മുഖരിതമായ സത്യപ്രതിജ്ഞാചടങ്ങ് ഇരുപത് മിനിറ്റ് നീണ്ടുനിന്നു.

സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലേയ്ക്ക് പോവുകയും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആദ്യ മന്ത്രിസഭായോഗം ചേരുകയും ചെയ്തു.


മദ്യം നിരോധിക്കാന്‍ ഐ.സി.എഫ്. മുഖ്യമന്ത്രിക്ക് നിവേദനംനല്‍കും.

Posted by statesys On May - 17 - 2011 ADD COMMENTS

ജിദ്ദ: സമൂഹത്തിന്റെ നാശത്തിന്ന് പ്രധാന കാരണമായ ലഹരി വസ്തുക്കളുടെ ഉത്പാദനവും വ്യവഹാരവും നിരോധിച്ച് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഐ.സി.എഫ്.) കേരള മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും. മദ്യം നിരോധിക്കുന്നതിലൂടെ തൊഴില്‍ നഷ്ടമാവുന്നവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും ഐ.സി.എഫ് ആവശ്യപ്പെ ടും. ഇതിന്നായി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ഒപ്പുശേഖരണം നടത്തിയിട്ടുണ്ട്. ലഹരി വസ്തുക്കളുടെ വ്യാപനം കാരണം ഏറ്റവുമധികം ദൂഷ്യഫലമനുഭവിക്കുന്നത് പ്രവാസികുടുംബങ്ങളാണ്. ജോലി ആവശ്യാര്‍ത്ഥം പ്രവാസികളായ പലരുടേയും നാട്ടിലുള്ള മക്കളും മറ്റ് ബന്ധുക്കളുമാണ് പലപ്പോഴും ഈ വിപത്തില്‍ കുടുങ്ങുന്നത്. രക്ഷിതാക്കളുടെ നോട്ടമെത്താത്തത് കൊണ്ട് മദ്യമാഫിയയുടെ കെണിയില്‍ പ്രവാസികളുടെ മക്കള്‍ പെട്ടെന്ന് കുടുങ്ങിപ്പോവുന്നു. തിരിച്ച് നാട്ടിലെത്തുമ്പോഴേക്കും പലര്‍ക്കും മക്കളെകൊണ്ട് ഉപകാരത്തേക്കാള്‍ ഉപദ്രവമാവുന്ന സാഹചര്യമാണ് മദ്യത്തിന്റെ വ്യാപനം മൂലം സംഭവിക്കുന്നത്. ഭരണകര്‍ത്താക്കളും പൊതുസമൂഹവും സഹകരിച്ച് ഈ വിപത്തിനെതിരെ രംഗത്തിറങ്ങണമെന്ന് ഐ.സി.എഫ് ആവശ്യപ്പെട്ടു. തിന്മയുടെ വിപാടനം, നന്മയുടെ വീണ്ടെടുപ്പ് എന്ന തലക്കെട്ടില്‍ നടക്കുന്ന ധര്‍മ്മബോധനം കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഒപ്പു ശേഖരണത്തില്‍ ഡോ.മുസ്തഫ (എം.ഡി. അല്‍റയാന്‍ ക്ലിനിക്), അബ്ദുല്‍റഹീം ഫൈസി(ചെയര്‍മാന്‍,അല്‍മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍), ഷമീര്‍അഹമ്മദ് (മാനേജര്‍, അല്‍നൂര്‍ മെഡിക്കല്‍ സെന്റര്‍) മറ്റ് പ്രമുഖ വ്യക്തികള്‍ പങ്കാളികളായി. ഏരിയകള്‍തോറും ബോധവത്കരണം, ലഘുലേഖ വിതരണം, പ്രഭാഷണങ്ങള്‍ എന്നിവ നടന്നുവരുന്നു.


 

Recent Comments

മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന പ്രവര്‍ത്തനകാലത്ത്തന്നെ ഇസ്‌ലാമിന്റെ സന്ദേശം മലയാളനാട്ടിലുമെത്തിയിട്ടുണ്ട്. മാലിക്ദീനാര്‍(റ) സംഘത്തിന്റെ ആഗമനത്തോടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും വ്യാപകവുമായി. പൂര്‍വ്വതലമുറയില്‍നിന്നും പകര്‍ന്നുകിട്ടിയതിനെ ഭാവിതലമുറക്കായി പകര്‍ന്നും കാത്തുവെച്ചുമാണ് ഓരോ തലമുറയും കടന്നുപോയത്. മുസ്‌ലിംകള്‍ എന്നും ഒരു വലിയ സമൂഹമായിരുന്നുവെന്നതിനാല്‍ തന്നെ ചില കാലങ്ങളില്‍ ആദര്‍ശ-ആചാര രംഗങ്ങളില്‍ ചില വ്യതിയാനങ്ങല്‍ പ്രകടമായിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. അത്തരം ഘട്ടങ്ങളിലെല്ലാം നവോത്ഥാന നായകത്വംവഹിച്ച ആത്മീയനേതൃത്വം രംഗത്തുവന്നിട്ടുണ്ട്. മലയാളി മുസ്‌ലിംചരിത്രത്തില്‍ ധാരാളം നവോത്ഥാനത്തുടിപ്പുകള്‍ കാണാനാവും. സയ്യിദുമാര്‍, പണ്ഡിതന്മാര്‍, സൂഫികള്‍ തുടങ്ങിയവര്‍ നല്‍കിയ നവോത്ഥാന നായകത്വത്തിന്റെ തണലിലാണ് മലയാളത്തിലെ മുസ്‌ലിംകള്‍ ആദര്‍ശപരിരക്ഷയും ആത്മീയവിശുദ്ധിയും സാധിച്ചത്. മഖ്ദൂമുമാരും ജിഫ്‌രിസാദാത്തുക്കളും കോഴിക്കോട് ഖാളിമാരും തുടങ്ങിയ കുടുംബങ്ങള്‍ മലയാളനാടിന് വെളിച്ചമേകിയ വിളക്കുമാടങ്ങളാണ്.More