Archive for the ‘International’ Category

എസ്.വൈ.എസ് പ്രതിനിധി സമ്മേളനങ്ങള്‍ ഒന്നാം ഘട്ടം സമാപിച്ചു

Posted by statesys On February - 21 - 2012 ADD COMMENTS

കോഴിക്കോട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് നടത്തുന്ന പ്രതിനിധി സമ്മേളനങ്ങളുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി.
കഴിഞ്ഞ വര്‍ഷത്തെ പദ്ധതി നടത്തിപ്പിനെ കുറിച്ച് സമ്പൂര്‍ണ്ണമായി വിലയിരുത്തുന്ന സമ്മേളനങ്ങള്‍ സംഘടനയുടെ പുതിയ കരടുരേഖ ചര്‍ച്ച ചെയ്യും. സംഘടനയുടെ അടിസ്ഥാന ഘടകങ്ങളായ ആറായിരത്തിലധികം വരുന്ന യൂണിറ്റുകളിലാണ് ഇതിനകം പ്രതിനിധി സമ്മേളനങ്ങള്‍ പൂര്‍ത്തിയായത്. പഞ്ചായത്ത്, മേഖല കമ്മിറ്റികള്‍ ചുമതലപ്പെടുത്തിയ കൗണ്‍സില്‍ കണ്‍ട്രോളര്‍ (സി.സി)മാരാണ് സമ്മേളനങ്ങളില്‍ ചര്‍ച്ചകള്‍ക്കും റിപ്പോര്‍ട്ടിംഗിനും നേതൃത്വം നല്‍കിയത്. പ്രവര്‍ത്തകരുടെ ആത്മീയത ലക്ഷ്യം വെച്ച് ‘പ്രവര്‍ത്തകന്റെ സംസ്‌കാരം’ എന്ന പഠനവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. മാര്‍ച്ച് 15ന് മുമ്പ് പഞ്ചായത്ത് സമ്മേളനങ്ങളും 31ന് മുമ്പ് മേഖലാ സമ്മേളനങ്ങളും പൂര്‍ത്തിയാവും.


എസ്.വൈ.എസ് ഉംറ സര്‍വ്വീസ് രണ്ടാം ബാച്ച് ഇന്ന് പുറപ്പെടും.

Posted by statesys On February - 8 - 2012 ADD COMMENTS

കോഴിക്കോട് സമസ്ത കേരള സുന്നിയുവജനസംഘത്തിനു കീഴില്‍ വിശുദ്ധ ഉംറക്ക് പുറപ്പെടുന്ന രണ്ടാം ബാച്ച് ഇന്ന് പുറപ്പെടും.
കാലത്ത് ഏഴ് മണിക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള മസ്ജിദുല്‍ മര്‍ക്കസില്‍ നിന്നും ഇഹ്‌റാം ചെയ്താണ് ഐ.സി.എഫ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാടിന്റെ നേതൃത്വത്തിലുള്ള അമ്പതംഗ സംഘം യാത്ര പുറപ്പെടുന്നത്.
നബി(സ്വ)യുടെ ജന്മദിനമുള്‍ക്കൊള്ളുന്ന റബീഉല്‍ അവ്വലില്‍ വിശുദ്ധ റൗളാ ശരീഫില്‍ സംഗമിക്കാന്‍ പറ്റുന്ന തരത്തിലാണ് ഈ ബാച്ചിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
എസ്.വൈ.എസിനു കീഴിലുള്ള മൂന്നാമത് ബാച്ച് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയുടെ നേതൃത്വത്തില്‍ അടുത്താഴ്ച പുറപ്പെടും. കഴിഞ്ഞ മാസം 24ന് പുറപ്പെട്ട ആദ്യ സംഘം ഉംറയും സിയാറത്തുകളും പൂര്‍ത്തിയാക്കി ഇന്ന് കാലത്ത് ഒമ്പത് മണിക്ക് കരിപ്പൂരില്‍ തിരിച്ചെത്തും.


ഖത്തര്‍ ഐ.സി.എഫ് സെന്‍ട്രല്‍ കൗണ്‍സിലുകള്‍ പൂര്‍ത്തിയായി വാര്‍ഷിക കൗണ്‍സില്‍ ഒക്‌ടോബര്‍ 20ന്

Posted by statesys On October - 1 - 2011 ADD COMMENTS

ദോഹ: ഐ.സി.എഫിന്റെ സംഘടാ സംവിധാനം പുതിയ രൂപവും ഭാവവും കൈവന്നതിന് ശേഷം പ്രഥമ സംഘടനാ വര്‍ഷം പൂര്‍ത്തിയാക്കി വിവിധ ഘടകങ്ങളിലെ വാര്‍ഷിക കൗണ്‍സിലുകള്‍ പൂര്‍ത്തിയായി. ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അവലോകനുവും മൂല്യ നിര്‍ണയവും നടത്തി യൂണിറ്റ്, സെന്‍ട്രല്‍ കൗണ്‍സിലുകളാണ് ഇതിനകം പൂര്‍ത്തിയായത്. ദോഹ, എയര്‍പോര്‍ട്ട്, ഗറാഫ, വകറ, സനാഇയ്യ സെന്‍ട്രലുകളുടെ വാര്‍ഷിക കൗണ്‍സിലുകളും മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കി ഒക്‌ടോബര്‍ 20ന് നാഷണല്‍ കൗണ്‍സില്‍ ഹസനിയ്യ ഓഡിറ്റോറിയത്തില്‍ നടത്താന്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. വിവിധ സെന്‍ട്രലുകളില്‍ നടന്ന കൗണ്‍സിലുകള്‍ക്ക് അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ പറവണ്ണ, അബ്ദുല്‍ കരീം ഹാജി മേമുണ്ട, കുഞ്ഞബ്ദുല്ല കടമേരി, സഈദലി സഖാഫി മുട്ടിപ്പാലം, മുഹമ്മദ് ഷാ ആയഞ്ചേരി, അബ്ദുസ്സലാം പുത്തനത്താണി, അബ്ദുല്‍ ലത്വീഫ് സഖാഫി, അബ്ദുല്‍ റശീദ് ക്ലാരി, അബ്ദു സത്താര്‍ ആലുവ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


ഖത്തര്‍ ഐ.സി.എഫ് ഈദ് മീറ്റ്-2011 ന് ഉജ്ജ്വല സമാപ്തി

Posted by statesys On September - 6 - 2011 ADD COMMENTS

ദോഹ: ഐ.സി.എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ് മീറ്റ് 2011 വിപുലമായ പരിപാടികളോടെ ഐ.സി.സി ഹാളില്‍ സംഘടിപ്പിച്ചു. ഐ.സി.എഫ് ഖത്തര്‍ വൈസ്: പ്രസിഡണ്ട് കുഞ്ഞബ്ദുല്ല കടമേരി അദ്ധ്യക്ഷത വഹിച്ചു. പി.കെ അഹ്മദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ ബാവ ദാരിമി ഈദ് മീറ്റ് ഉദ്ഘാടനം ചെയ്തു
പരിപാടിയില്‍ ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഫുആദ് സഖാഫിയുടെ നേതൃത്വത്തില്‍ ബുര്‍ദ ആസ്വാദനവും ഇശല്‍ നിലാവും നടത്തി. സെക്രട്ടറി ലത്വീഫ് സഖാഫി കോട്ടുമല സ്വാഗതവും മുഹമ്മദ് ഷാ ആയഞ്ചേരി നമ്പിയും പറഞ്ഞു. കടവത്തൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുത്തു


ഈദ് സന്ദേശം

Posted by statesys On August - 30 - 2011 ADD COMMENTS

സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍

കോഴിക്കോട് : ഇസ്‌ലാമിലെ ആഘോഷം ആരാധനയാണ്. പരസ്പരം സ്‌നേഹവും സന്തോഷവും പങ്കുവെച്ചും ഇല്ലാത്തവന് ദാനം നല്‍കിയും കുടുംബ, അയല്‍പക്ക സൗഹൃദം കൂടുതല്‍ ദൃഡപ്പെടുത്തിയുമാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കേണ്ടതന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. പകല്‍ മുഴുവനും നോമ്പനുഷ്ടിച്ചും രാത്രി നിസ്‌കരിച്ചും ഖുര്‍ആന്‍ പാരായണം നടത്തിയും വിശുദ്ധ റമളാനിനെ ധന്യമാക്കിയ വിശ്വാസികള്‍ക്ക് അല്ലാഹു അനുഗ്രഹിച്ചു നല്‍കിയ ആഘോഷമാണ് ഈദുല്‍ഫിത്വര്‍. റമളാനില്‍ നേടിയെടുത്ത ആത്മീയ വിശുദ്ധി ആഘോഷത്തിന്റെ പേരില്‍ കളഞ്ഞ് കുളിക്കുന്നത് വിശ്വാസികള്‍ക്ക് യോജിച്ചതല്ല. വ്യക്തി ജീവിതത്തെ പരിശുദ്ധമാക്കുന്നതിന് കളമൊരുക്കിയ റമളാന്‍ വിടപറഞ്ഞെങ്കിലും നന്മകള്‍ നിറഞ്ഞ പെരുന്നാളോഘോഷത്തിലൂടെ നല്ല ജീവിതത്തിന് കൂടുതള്‍ അവസരമുണ്ടാകട്ടെ എന്നാശംസിക്കുന്നു.

കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍

കോഴിക്കോട് : വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയ ഊര്‍ജം സഹജീവികളോടും കൂടി പങ്കുവെക്കുമ്പോള്‍ മാത്രമേ റമളാന്‍ ഫലപ്രാപ്ര്‍ത്തിയിലെത്തുകയുള്ളൂവെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടിറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസിള്‍ക്ക് ആത്മീയ അച്ചടക്കം പോലെ പ്രധാനമാണ് ശാരീരികവും സാമ്പത്തികവുമായ അച്ചടക്കം. നിലനില്‍പ്പിന് അത്യന്താപേക്ഷിതമായത് മാത്രം എടുക്കുകയും മറ്റുള്ളതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുക എന്ന അച്ചടക്കമാണ് റമളാന്‍ വിശ്വാസികളെ പഠിപ്പിച്ചത.് വിഭവങ്ങളുടെ ദൗര്‍ലഭ്യതയും വിലക്കയറ്റവും രൂക്ഷമായികൊണ്ടിരിക്കുന്ന ഈ കാലത്ത് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മിതത്ത്വ ശീലത്തിന് വലിയ പ്രാധാന്യം ഉണ്ട്. ഉപഭോഗം അടിസ്ഥാന മാക്കിയുളള സാമ്പത്തിക ക്രമങ്ങള്‍ തകരുന്നതിന്റെയും നിലനില്‍പ്പിന്നായി പാട്‌പെടുന്നതിന്റെയും വാര്‍ത്തകള്‍ നാം കേട്ടുകൊണ്ടിരിക്കുകയാണ.് ഇതിന്ന് എതിരെ തിരസ്‌കാരത്തിന്റെ സമ്പത് ശാസ്ത്രം ഉയര്‍ത്തികൊണ്ട് വരാന്‍ വിശ്വാസികള്‍ ഉല്‍സാഹിക്കണം.
സഹജീവികളുടെ വിശപ്പും വേദനകളും മനസിലാക്കാന്‍ ഓരോ വിശ്വാസിയെയും പാകപ്പെടുത്തുക വഴി അന്യരുടെ വിശപ്പും വേദനകളും മാറ്റാന്‍ ഒരോ വിശ്വാസിയെയും ഉത്തരവാദപ്പെടുത്തുകയും കൂടിയാണ് റമളാന്‍ ചെയ്തത്.
മുപ്പത് ദിവസത്തെ വ്രതം പൂര്‍ണമാകണമെങ്കില്‍ ദുര്‍ബലരെ ഭക്ഷിപ്പിക്കുക കൂടിവേണം ഈ പാഠമാണ് ഫിത്വറ് സകാത്ത് നല്‍കുന്നത്. ഇസ്‌ലാം പുലര്‍ത്തുന്ന നീതി ബോധത്തെയും ലോക വീക്ഷണത്തെയുമാണ് അത് പ്രതീകവല്‍കരിക്കുന്നത് അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥനകളെ മറ്റു മനുഷ്യര്‍ക്ക്ക്കൂടി ഉപകാരപ്പെടാന്‍ പാകത്തില്‍ പരിവര്‍ത്തിച്ച് എടുക്കാനാണ് ഇത് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്.
ഈ പാഠം ഉള്‍ക്കൊണ്ട് ഈദ് ആഘോഷിക്കാന്‍ സമൂഹം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍

കോഴിക്കോട് : കാലുഷ്യങ്ങളും മന:സംഘര്‍ഷങ്ങളും അധികരിച്ച ലോകത്ത് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ജീവിത സാഹചര്യം തീര്‍ത്ത വിശുദ്ധിയുടെ നാളുകള്‍ താല്‍ക്കാലികമായി വിടവാങ്ങി. വിശുദ്ധ റമളാനും വ്രതവും നല്‍കിയ ആത്മീയ പരിചരണത്തിന്റെയും പാകപ്പെടലിന്റെയും പരിരക്ഷക്ക് മുന്തിയ പരിഗണന നല്‍കി ശേഷകാലത്തും ജീവിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. സാന്ത്വനത്തിന്റെ സ്‌നേഹ സ്പര്‍ശങ്ങള്‍ കൊണ്ട് അര്‍ഹരായവര്‍ക്ക് സമ്മാനിക്കുന്നതിന് റമളാനിലെ റിലീഫ്, ദാന ധര്‍മ്മങ്ങള്‍ പ്രചോദനമായിരിക്കണം. സുകൃതങ്ങളുടെ വെള്ളിത്തേരിലേറി നന്മകളനുഷ്ടിച്ചും ആചരിച്ചും പെരുന്നാളിന്റെ പൊന്‍ പുലരിയിലെത്തിയ വിശ്വാസി ലോകത്തിനും സഹൃദയ സമൂഹത്തിനും സ്‌നേഹത്തില്‍ ചാലിച്ച ഒരായിരം പെരുന്നാള്‍ ആശംസകള്‍.

പേരോട് അബ്ദുറഹ്മാന്‍ സഖാഫി

കോഴിക്കോട് : വിശുദ്ധ റമളാന്‍ പകര്‍ന്നുതന്ന ആത്മീയോത്കര്‍ഷവും മാനുഷിക മൂല്യങ്ങളും കാത്തുസൂക്ഷിക്കാനും സമൂഹത്തിനു പകര്‍ന്നു നല്‍കാനും പ്രതിജ്ഞാബദ്ധരാവണമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഈദ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
സത്യം, നീതി, സഹജീവി സ്‌നേഹം, സഹിഷ്ണുത, സമത്വം, ലാളിത്യം തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ പകര്‍ത്തുക വഴി ജീവിതം ചിട്ടപ്പെടുത്താനുള്ള പരിശീലനക്കളരിയായിരുന്നു പിന്നിട്ട ഒരു മാസക്കാലം. വിശുദ്ധ രാപ്പകലുകളുടെ പവിത്രതയെ കളങ്കപ്പെടുത്തുന്ന തെറ്റായ പ്രവണതകള്‍ ഓരോ വര്‍ഷവും കുറഞ്ഞുവരുന്നുവെന്നത് ചാരിതാര്‍ഥ്യജനകമാണ്. വ്രതമാസത്തെ കര്‍മ്മങ്ങളാല്‍ ധന്യമാക്കിയവര്‍ ധന്യരാണ്. മുഴുവന്‍ സ്‌നേഹജനങ്ങള്‍ക്കും ഈദാശംസകള്‍ നേര്‍ന്നു.


കുവൈത്തില്‍ വിസ നിയമം ഭേദഗതി ചെയ്തു

Posted by statesys On August - 20 - 2011 ADD COMMENTS

കുവൈത്ത്: സര്‍ക്കാര്‍ കരാര്‍തൊഴിലാളികള്‍ക്ക് വിസമാറ്റം അനുവദിക്കുന്നതിന് തൊഴില്‍-സാമൂഹികമന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച സര്‍ക്കാര്‍വിജ്ഞാപനം ഉപപ്രധാനമന്ത്രിയും നിയമ തൊഴില്‍-സാമൂഹിക വകുപ്പുകളുടെ മന്ത്രിയുമായ ഡോ. മുഹമ്മദ് അല്‍-അഫാസി പുറപ്പെടുവിച്ചതായി തൊഴില്‍-സാമൂഹിക മന്ത്രാലയം തൊഴില്‍വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍-ദോസ്‌കരി അറിയിച്ചു.

അതേസമയം സന്ദര്‍ശനവിസ തൊഴില്‍വിസയിലേക്ക് മാറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. സപ്തംബര്‍ ഒന്നുമുതല്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍മന്ത്രാലയത്തിലെ ഉന്നതര്‍ വെളിപ്പെടുത്തിയിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല എന്ന് അല്‍-ദോസ്‌കരി വ്യക്തമാക്കി. ഇക്കാര്യം തൊഴില്‍വിഭാഗം ചര്‍ച്ചചെയ്തു വരികയാണെന്നും വിലക്കിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്ത
മാക്കി.

അതോടൊപ്പം വിദേശികളായ അധ്യാപികമാരുടെ ഭര്‍ത്താക്കന്മാര്‍ക്ക് വിസ അനുവദിക്കുന്നത് ഉടനെയുണ്ടാകും. ഭര്‍ത്താക്കന്മാര്‍ക്ക് ആശ്രിതവിസ നല്‍കിയശേഷം തൊഴില്‍വിസയിലേക്ക് മാറ്റുന്നതിന് അനുവദിക്കുമെന്നും ഇതു സംബന്ധിച്ച പഠനം കുടിയേറ്റവിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ജനറല്‍ അബ്ദുല്ല അല്‍-റഷീദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പരിഗണനയിലാണ്


പ്രാര്‍ത്ഥനയും സേവനവും ജീവിത ലക്ഷ്യമാക്കുക:സി മുഹമ്മദ് ഫൈസി

Posted by statesys On August - 16 - 2011 ADD COMMENTS

ദുബായ്: അസ്വസ്ഥതകള്‍ മാത്രം സമ്മാനിക്കുന്ന ചലനങ്ങളെല്ലാം അപകടമാണെന്ന് ഉദ്‌ബോധിപ്പിക്കുന്ന മത ദര്‍ശനങ്ങള്‍ നെഞ്ചിലേറ്റാന്‍ വിശ്വാസികള്‍ കൂടുതല്‍ ആര്‍ജവം കാണിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച വേദിയില്‍ ഖുര്‍ആന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

താത്കാലിക സുഖത്തിനു വേണ്ടി അന്യായമായി പണം വാരിക്കൂട്ടുന്നതും അധര്‍മത്തിനു കൂട്ടുനില്‍ക്കുന്നതും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതുമെല്ലാം ഇപ്പോള്‍ വ്യാപകമായി വന്നിരിക്കുന്നു. സമ്പന്ന രാഷ്ട്രങ്ങളിലും ദരിദ്ര രാഷ്ട്രങ്ങളിലും ഭൗതികതയുടെ ഇടിമുഴക്കങ്ങള്‍ കരുത്താര്‍ജിക്കുമ്പോള്‍ മത മൂല്യങ്ങള്‍ പുനഃസ്ഥാപിക്കാനും പരസ്പരമുള്ള സ്‌നേഹ ബഹുമാനങ്ങള്‍ വര്‍ധിപ്പിക്കാനും ഖുര്‍ആന്‍ നല്‍കിയ ആഹ്വാനം നാം നടപ്പിലാക്കണം.

ഖുര്‍ആന്റെ നിര്‍ദേശങ്ങള്‍ എല്ലാ കാലത്തും എല്ലാ ജനതക്കും വേണ്ടിയുള്ളതാണ്. മനുഷ്യര്‍ക്കും പ്രകൃതിയിലെ മറ്റെല്ലാജീവചാലങ്ങള്‍ക്കും നന്മ ചെയ്യാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ വന്നത്. വേദ ഗ്രന്ഥങ്ങളുടെ വരികള്‍ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കു വേണ്ടി വളച്ചൊടിക്കുന്നത് പാപമാണ്. മുന്‍ഗാമിയുടെ വഴിയില്‍ അണിചേരുമ്പോള്‍ സ്വാര്‍ഥതകള്‍ ഇല്ലാതെ, ഖുര്‍ആനിക വെളിച്ചത്തെ പ്രാപിക്കാന്‍ കഴിയും. മഹദ്‌വ്യക്തികളുടെ ജീവിതാനുഭവങ്ങള്‍ വായിച്ചും പഠിച്ചും സാധാരണക്കാര്‍ വളരണം. ഖുര്‍ആന്‍ കേവലം തത്വങ്ങളല്ല. സച്ചരിതരുടെ സന്തുഷ്ടമായ പര്യവസാനവും ധിക്കാരികളുടെ ഭക്തിപൂര്‍ണമായ സമാപനവും വരച്ചു കാണിക്കുന്നു.

പണമുള്ളവര്‍ അതുകൊണ്ട് നന്മ ചെയ്യണം. ജ്ഞാനവും കഴിവുമെല്ലാം നന്മയുടെ വാതിലുകളാക്കണം. വാക്കും പ്രവൃത്തിയും തിന്മയിലേക്കു പ്രേരിപ്പിക്കരുത്. സമ്പര്‍ക്കത്തിലും ഇടപെടലുകളിലും ഉണ്ടാകുന്ന വിദ്വേഷങ്ങള്‍ അനീതി ചെയ്യാന്‍ കാരണമാകരുതെന്ന ഖുര്‍ആന്റെ ഉപദേശം വ്രതശുദ്ധിയുടെ നാളുകളില്‍ നാം പ്രാവര്‍ത്തികമാക്കി പരിചയപ്പെട്ടാല്‍ ഭാവിയില്‍ അതൊരു നല്ല മാതൃകയായിത്തീരും. നമുക്കു നാം തന്നെ മോഡലാകാനുള്ള ഒരു സന്ദര്‍ഭമാണ് റംസാന്‍.

പ്രാര്‍ത്ഥനകളും സേവനങ്ങളും ഏറ്റവും വലിയ നന്മകളാണ്. രണ്ടു ലോകത്തും സ്വര്‍ഗം സൃഷ്ടിച്ചെടുക്കാന്‍ സമൃദ്ധമായ സന്ദര്‍ഭങ്ങള്‍ നമ്മെ മാടിവിളിക്കുമ്പോള്‍, ഖുര്‍ആന്‍ നമ്മുടെ മാര്‍ഗദര്‍ശിയായി മുന്നിലുള്ളപ്പോള്‍ മദ്യവും ആക്രമണങ്ങളും തികച്ചും അന്യായമായിത്തീരുമെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാം കമ്മിറ്റി മേധാവി ആരിഫ് ജല്‍ഫാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മര്‍കസ് പ്രസിഡന്റ് എ.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍, ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ.കെ.അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വി.എച്ച്.അലി ദാരിമി, അബ്ദുള്‍ അസീസ് സഖാഫി മമ്പാട്, ഡോ.എ.പി.അബ്ദുള്‍ ഹക്കീം അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.


സിറിയയ്ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തണമെന്ന് ഇന്ത്യയോട് അമേരിക്ക

Posted by statesys On August - 13 - 2011 ADD COMMENTS

വാഷിങ്ടണ്‍: സിറിയയില്‍ ഭരണകൂടത്തിനെതിരെയുള്ള പൊതുജന പ്രക്ഷോഭം അടിച്ചമര്‍ത്തുന്ന പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ നടപടിക്കെതിരെ ഇന്ത്യ സമ്മര്‍ദം ചെലുത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. സിറിയയില്‍ ഊര്‍ജമേഖലയില്‍ വന്‍നിക്ഷേപമുള്ള ഇന്ത്യയും ചൈനയും സിറിയയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം. ആദ്യമായാണ് സിറിയയ്‌ക്കെതിരെ നടപടിയെടുക്കാന്‍ പൊതുപ്രസ്താവനയിലൂടെ അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെടുന്നത്.

സിറിയയ്‌ക്കെതിരെ അമേരിക്ക കൂടുതല്‍ ശക്തമായ ഉപരോധമേര്‍പ്പെടുത്തുമെന്നും വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ പറഞ്ഞു.
യൂറോപ്പിലെയും മറ്റും സുഹൃത്തുക്കളുമായി സഹകരിച്ച് സിറിയയ്ക്കുമേല്‍ അമേരിക്ക കര്‍ക്കശ ഉപരോധമേര്‍പ്പെടുത്തുമെന്ന് ഹില്ലരി പറഞ്ഞു. എണ്ണ, പ്രകൃതിവാതക മേഖലയില്‍ ഉപരോധമേര്‍പ്പെടുത്തുന്നതിലൂടെ അസദിനു മേല്‍ സമ്മര്‍ദം ശക്തമാക്കുകയാണ് ആവശ്യം.

സിറിയയ്ക്ക് ആയുധം നല്‍കുന്നത് റഷ്യ നിര്‍ത്തണമെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ നടപടികളെടുക്കണമെന്നും ഹില്ലരി ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങളും ഈജിപ്തും അയല്‍രാജ്യമായ തുര്‍ക്കിയും ഇതിനകംതന്നെ ആക്രമണം നിര്‍ത്താന്‍ സിറിയയോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്നും സിറിയ ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കി. എന്നാല്‍, വീറ്റോ അധികാരമുള്ള അംഗങ്ങളായ റഷ്യയ്ക്കും ചൈനയ്ക്കും പുറമേ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ബ്രസീലും യു.എന്‍. നടപടിയെടുക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. അതിനിടെ, ലെബനന്‍ അതിര്‍ത്തിക്കടുത്ത് സുന്നി ഭൂരിപക്ഷമുള്ള ഖാസിറിലുണ്ടായ സൈനിക നടപടിയില്‍ 17 പേര്‍ മരിച്ചു. ടാങ്കുള്‍പ്പെടെയുള്ള സന്നാഹങ്ങളോടെ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു.

രാത്രിയിലെ റംസാന്‍ പ്രാര്‍ഥനയ്ക്കുശേഷം ഒട്ടേറെപ്പേര്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങിയിരുന്നു. ദെയര്‍ എസ്സോറില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനത്തിനുനേരേ സൈന്യം നിറയൊഴിച്ചു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം പുറത്തിറങ്ങിയവര്‍ക്ക് നേരേയും ആക്രമണമുണ്ടായി. ദെയര്‍ എസ്സോറില്‍ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ 24-ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. റംസാന്‍ മാസം തുടങ്ങിയ ശേഷം അസദ്, പ്രക്ഷോഭകാരികള്‍ക്ക് നേരേ ആക്രമണം ശക്തമാക്കിയിട്ടുണ്ട്


പാര്‍നല്‍ ഇസ്‌ലാം സ്വീകരിച്ചു

Posted by statesys On August - 1 - 2011 ADD COMMENTS

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ വെയ്ന്‍ പാര്‍നല്‍ ഇസ്‌ലാം മതം സ്വീകരിച്ചു. ഏറെക്കാലത്തെ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം മതംമാറിയ പാര്‍നല്‍ ഇന്ന് 22ാം പിറന്നാള്‍ മുസ്‌ലിം എന്ന നിലയില്‍ ആഘോഷിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരിയില്‍തന്നെ ഇസ്‌ലാം ആശ്ലേഷിച്ചിരുന്നെന്ന് വെളിപ്പെടുത്തിയ പാര്‍നല്‍, ‘നവജാത പുത്രന്‍’ എന്നര്‍ഥം വരുന്ന വലീദ് എന്ന് പേരു മാറ്റാനുള്ള ആലോചനയിലാണ്.

‘മുസ്‌ലിം പേര് സ്വീകരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വലീദ് എന്ന പേര് പരിഗണനയിലുണ്ട്. ഇപ്പോള്‍ വെയ്ന്‍ ഡിലോണ്‍ പാര്‍നല്‍ എന്ന പേരുതന്നെയാണ്. സസക്‌സിനുവേണ്ടിയുള്ള മത്സരങ്ങളിലാണിപ്പോള്‍ എന്റെ ശ്രദ്ധ. ജീവിതത്തില്‍ ആദ്യമായെത്തുന്ന റമദാന്‍ വ്രതത്തിനുള്ള ഒരുക്കങ്ങളിലാണു ഞാന്‍. ചെറുപ്പക്കാരനും പ്രഫഷനല്‍ ക്രിക്കറ്ററുമായ എന്റെ വ്യക്തി ജീവിതം പൊതുജനം ശ്രദ്ധിക്കുമെങ്കിലും മതംമാറ്റം സ്വകാര്യമായി പരിഗണിക്കപ്പെടാനാണിഷ്ടം.’- പോര്‍ട്ട് എലിസബത്തുകാരനായ പാര്‍നല്‍ പറഞ്ഞു.

പാര്‍നലിന്റെ മതം മാറ്റത്തെ ടീമിലെ മറ്റു മുസ്‌ലിം കളിക്കാരായ ഹാഷിം ആംലയും ഇമ്രാന്‍ താഹിറും സ്വാധീനിച്ചിട്ടില്ലെന്ന് ടീം മാനേജര്‍ മുഹമ്മദ് മൂസജി പറഞ്ഞു. മുസ്‌ലിമാവാന്‍ വെയ്ന്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തീരുമാനിച്ചിരുന്നു. അവന്‍േറതു മാത്രമായ തീരുമാനമാണിത്. പേരു മാറുന്നതിനെക്കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നും മൂസജി പറഞ്ഞു.

മതം മാറ്റത്തെ ഏറെ ഗൗരവത്തോടെയാണ് പാര്‍നല്‍ സമീപിച്ചതെന്ന് പേരു വെളിപ്പെടുത്തരുതെന്നറിയിച്ച ചില സഹകളിക്കാര്‍ വ്യക്തമാക്കി. മദ്യം പൂര്‍ണമായും വര്‍ജിച്ച താരത്തില്‍ ഇക്കഴിഞ്ഞ ഐ.പിഎല്ലിനു ശേഷമാണ് കൂടുതല്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്. പാര്‍നലിന്റെ മതം മാറ്റത്തില്‍ ആംലക്ക് പങ്കൊന്നുമില്ല. ആംല തന്റെ മതം സ്വീകരിക്കാന്‍ ടീമിലെ മറ്റാരോടും പറഞ്ഞിട്ടില്ല. തന്റെ വിശ്വാസപ്രമാണങ്ങളോട് ആംലക്കുള്ള അടിയുറച്ച പ്രതിപത്തി സഹതാരങ്ങളുടെ ആദരവ് പിടിച്ചുപറ്റിയിട്ടേയുള്ളൂ. മദ്യക്കമ്പനിയുടെ പരസ്യം പതിച്ച ജഴ്‌സി ധരിക്കാന്‍ വിസമ്മതിച്ച ആംല പര്യടനങ്ങളില്‍പോലും നമസ്‌കാരം മുടക്കാറില്ലെന്നും സഹതാരങ്ങള്‍ പറഞ്ഞു.

2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിച്ചാണ് പാര്‍നല്‍ വരവറിയിച്ചത്. 2009ല്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അരങ്ങേറ്റം കുറിച്ചു. കുത്തഴിഞ്ഞ ജീവിതശൈലി തുടക്കത്തില്‍ ഏറെ വിമര്‍ശം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രവിശ്യാ ടീമായ വാരിയേഴ്‌സ് 2009 ഒക്‌ടോബറില്‍ പാര്‍നലിനെ പുറത്താക്കിയത് പോര്‍ട്ട് എലിസബത്തിലെ ഒരു നൈറ്റ്ക്ലബില്‍ പുലര്‍ച്ചെയുണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ടായിരുന്നു.


തിരുശേഷിപ്പുകളെ ആദരിക്കല്‍ വിശ്വാസിയുടെ ചിഹ്നം: പേരോട്

Posted by statesys On July - 28 - 2011 ADD COMMENTS

കുവൈറ്റ്: പ്രവാചക തിരുശേഷിപ്പുകളെ ആദരിക്കലും അതുവഴി പുണ്യം നേടലും വിശ്വാസിയുടെ അടയാളമാണെന്നും, പ്രവാചക സമകാലികരും, മുസ്‌ലിംകള്‍ അനുധാവനം ചെയ്യാന്‍ ഖുര്‍ആനിലൂടെ കല്‍പ്പിക്കപ്പെട്ടവരുമായ സ്വഹാബികളാണ് അതിന് ഉത്തമ മാതൃകയെന്നും എസ്.വൈ.എസ്. കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രസ്താവിച്ചു. ഐ.സി.എഫ്. കുവൈറ്റ് കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രവാചക തിരുകേശം, വസ്ത്രം, വിയര്‍പ്പ് എന്നിവ കൊണ്ട് പുണ്യവും രോഗശാന്തിയും തേടിയത് പ്ര ാമാണിക ഹദീസുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ടതാണ്. ആദരവിനെയും ആരാധനയെയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത, മത നവീകരണ വാദികള്‍ തങ്ങളുടെ വികല വിശ്വാസത്തിന്റെ ഭാഗമായി പ്രവാചക തിരുശേഷിപ്പുകളെ എന്നല്ല, ഇസ്‌ലാമിക നാഗരീക ചരിത്രാവശിഷ്ടങ്ങളെ വരെ തച്ചുടച്ച് അവരുടെ പുത്തന്‍ മതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതും ശ്രമിക്കുന്നതും മനസ്സിലാക്കാം. പക്ഷെ, ചിലര്‍ കേവലം തെറ്റിദ്ധാരണയുടെയോ വ്യക്തി വിരോധത്തിന്റെയോ പേരില്‍, ഈയിടെ കാരന്തൂര്‍ മര്‍ക്കസിനു ലഭിച്ച തിരുകേശത്തെ എതിര്‍ക്കുന്നത്, വിശ്വാസി സഹോദരങ്ങള്‍ എന്ന നിലയില്‍ വേദനിപ്പിക്കുന്ന സംഗതിയാണ്. തങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ വിശ്വസിക്കാതിരിക്കാം. പക്ഷെ, ലോകം അംഗീകരിക്കുന്ന വ്യക്തിത്വങ്ങള്‍ കൈമാറിയ തിരുകേശത്തെ എന്തടിസ്ഥാനത്തിലാണവര്‍ പരസ്യമായി കളവാക്കുന്നത്. കളവിനെ സ്ഥിരപ്പെടുത്താന്‍ വീണ്ടും വീണ്ടും വങ്കത്തങ്ങള്‍ എഴുന്നള്ളിച്ച് അപഹാസ്യരാവാന്‍ ഒരു പണ്ഡിത സഭയുടെ പേരില്‍ ഇവര്‍ക്കെങ്ങിനെ കഴിയുന്നു.

ഇനിയെങ്കിലും തെറ്റു മനസ്സിലാക്കാനും തങ്ങളുടെ ആദര്‍ശവിരുദ്ധ – സത്യവിരുദ്ധ പ്രചണങ്ങളില്‍ നന്ന് പിന്‍മാറാനും അവര്‍ തയ്യാറാവണമെന്നും അല്ലെങ്കില്‍, ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും തങ്ങളുടെ സഥാനമെന്നും അവര്‍ ഓര്‍ക്കണം.സുന്നി പ്രസ്ഥനത്തിന്റെ ചരിത്രവും വര്‍ത്തമാനവും പൊതുസമൂഹത്തിന്റെ മുന്നില്‍ തുറന്നുവെച്ച പുസ്തകമാണ്. അതില്‍ യാതൊരു വിധ ചൂഷണത്തിന്റെയും അധ്യായങ്ങളില്ല. പീഡനത്തിന്റെയും സഹനത്തിന്റെയും വേദനിപ്പിക്കുന്ന ചരിത്ര സത്യങ്ങളാണതില്‍, പേരോട് വ്യക്തമാക്കി. കാന്തപുരവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ആത്മീയ ചൂഷണം നടത്തുകയാണെന്ന് ആരോപിക്കുന്നവര്‍, കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലത്തെ, വിമര്‍ശകരുടെയും സ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളെ താരതമ്യ പഠനം നടത്താന്‍ തയ്യാറുണ്ടോ, സഖാഫി വെല്ലുവിളിച്ചു. എല്ലാ കുതന്ത്രങ്ങളെയും അതിജീവിച്ച് സുന്നി സമൂഹത്തിന്റെയും, അതുവഴി ഇന്ത്യാരാജ്യത്തിന്റെയും പുരോഗതിക്കായി സുന്നീ പ്രസ്ഥാനം, ബഹു. ഉള്ളാള്‍ തങ്ങളുടെയും കാന്തപുരത്തിന്റെയും അജയ്യ നേതത്വത്തിന്‍ കീഴില്‍മുന്നോട്ടു തന്നെ ഗമിക്കും- പേരോട് പറഞ്ഞു.

ഐ.സി.എഫ്. പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി അധ്യക്ഷത വഹിച്ച സമ്മേളനം എസ്.എസ്.എഫ്. തൃശൂര്‍ ജില്ലാപ്രസിഡണ്ട് തൊഴിയൂര്‍ കുഞ്ഞുമുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. അഹ്മദ് കെ. മാണിയൂര്‍, അബ്ദുല്ല വടകര, അബുമുഹമ്മദ്, സി കെനാസിര്‍, അലവി സഖാഫി തെഞ്ചേരി, സയ്യിദ് അബ്ദുല്ല ബുഖാരി തുടങ്ങിയവര്‍ സംബന്ധിച്ചു. ശുകൂര്‍ കൈപ്പുറം സ്വാഗതവും അഡ്വ. തന്‍വീര്‍ നന്ദിയും പറഞ്ഞു.


 

Recent Comments

മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന പ്രവര്‍ത്തനകാലത്ത്തന്നെ ഇസ്‌ലാമിന്റെ സന്ദേശം മലയാളനാട്ടിലുമെത്തിയിട്ടുണ്ട്. മാലിക്ദീനാര്‍(റ) സംഘത്തിന്റെ ആഗമനത്തോടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും വ്യാപകവുമായി. പൂര്‍വ്വതലമുറയില്‍നിന്നും പകര്‍ന്നുകിട്ടിയതിനെ ഭാവിതലമുറക്കായി പകര്‍ന്നും കാത്തുവെച്ചുമാണ് ഓരോ തലമുറയും കടന്നുപോയത്. മുസ്‌ലിംകള്‍ എന്നും ഒരു വലിയ സമൂഹമായിരുന്നുവെന്നതിനാല്‍ തന്നെ ചില കാലങ്ങളില്‍ ആദര്‍ശ-ആചാര രംഗങ്ങളില്‍ ചില വ്യതിയാനങ്ങല്‍ പ്രകടമായിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. അത്തരം ഘട്ടങ്ങളിലെല്ലാം നവോത്ഥാന നായകത്വംവഹിച്ച ആത്മീയനേതൃത്വം രംഗത്തുവന്നിട്ടുണ്ട്. മലയാളി മുസ്‌ലിംചരിത്രത്തില്‍ ധാരാളം നവോത്ഥാനത്തുടിപ്പുകള്‍ കാണാനാവും. സയ്യിദുമാര്‍, പണ്ഡിതന്മാര്‍, സൂഫികള്‍ തുടങ്ങിയവര്‍ നല്‍കിയ നവോത്ഥാന നായകത്വത്തിന്റെ തണലിലാണ് മലയാളത്തിലെ മുസ്‌ലിംകള്‍ ആദര്‍ശപരിരക്ഷയും ആത്മീയവിശുദ്ധിയും സാധിച്ചത്. മഖ്ദൂമുമാരും ജിഫ്‌രിസാദാത്തുക്കളും കോഴിക്കോട് ഖാളിമാരും തുടങ്ങിയ കുടുംബങ്ങള്‍ മലയാളനാടിന് വെളിച്ചമേകിയ വിളക്കുമാടങ്ങളാണ്.More