Archive for the ‘State’ Category

എസ്.വൈ.എസ് ഡി.ആര്‍.ജി ക്യാമ്പ് സമാപിച്ചു

Posted by statesys On February - 21 - 2012 ADD COMMENTS

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഡി.ആര്‍.ജി ക്യാമ്പ് സമാപിച്ചു.
സംഘടനാ പ്രവര്‍ത്തന രംഗത്ത് നൂതന സംവിധാനങ്ങള്‍ സാര്‍വ്വത്രികമാക്കുന്നതിനും പ്രവര്‍ത്തകര്‍ക്ക് സമഗ്രമായ പരിശീലനം നല്‍കുന്നതിനും വേണ്ടി സംവിധാനിച്ച സംഘടനാ സ്‌കൂളിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാ റിസോഴ്‌സ് ഗ്രൂപ്പിന്റെ രണ്ടാം ഘട്ട കേമ്പാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നത്.
മൂന്നാം വാര്‍ഷിക കൗണ്‍സിലുകളുടെ ഭാഗമായി നടക്കുന്ന പഞ്ചായത്ത്, മേഖല പ്രതിനിധി സമ്മേളനങ്ങളില്‍ ക്ലാസ്സുകള്‍ക്ക് ജില്ലാ ഡി.ആര്‍.ജിമാരാണ് നേതൃത്വം നല്‍കുക.


എസ്.വൈ.എസ് പ്രതിനിധി സമ്മേളനങ്ങള്‍ ആരംഭിച്ചു

Posted by statesys On February - 8 - 2012 ADD COMMENTS

കോഴിക്കോട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന തലവാചകത്തില്‍ എസ്.വൈ.എസ് യൂണിറ്റ് തലം മുതല്‍ മുഴുവന്‍ ഘടകങ്ങളിലും നടത്തുന്ന പ്രതിനിധി സമ്മേളനങ്ങള്‍ക്ക് തുടക്കമായി.
സംഘടനയുടെ അടിസ്ഥാന ഘടകങ്ങളായ യൂണിറ്റുകളില്‍ വാര്‍ഷിക കൗണ്‍സിലുകളുടെ ഭാഗമായി നടക്കുന്ന സമ്മേളനങ്ങളില്‍ കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ വിലയിരുത്തലും പുതിയ വര്‍ഷത്തെ കര്‍മ്മരേഖ ചര്‍ച്ചയും നടക്കും. മേല്‍ ഘടകങ്ങള്‍ ചുമതലപ്പെടുത്തിയ കൗണ്‍സില്‍ കണ്‍ട്രോളര്‍ (സി.സി)മാരും സംഘടനാ സ്‌കൂളിന്റെ ഭാഗമായ ഡി.ആര്‍.ജിമാരും പ്രതിനിധി സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കഴിഞ്ഞ വര്‍ഷത്തെ കര്‍മ്മരേഖയെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകളുടെ ഭാഗമായി ഓരോ ഘടകത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ ജയാപചയങ്ങള്‍ വിലയിരുത്തി ഗ്രൈഡുകള്‍ നിശ്ചയിക്കും.
ആറായിരത്തിലധികം വരുന്ന സംസ്ഥാനത്തെ യൂണിറ്റ് പ്രതിനിധി സമ്മേളനങ്ങള്‍ ഫെബ്രുവരി 20ന് അവസാനിക്കും. പഞ്ചായത്ത് സമ്മേളനങ്ങള്‍ മാര്‍ച്ച് ഒന്നിനാരംഭിച്ച് 15നും മേഖലാ സമ്മേളനങ്ങള്‍ മാര്‍ച്ച് 16 മുതല്‍ 31 വരെയും നടക്കും.


കേരള മുദരിസ് സമ്മേളനം രജിസ്‌ത്രേഷന്‍ അന്തിമഘട്ടത്തില്‍

Posted by statesys On February - 8 - 2012 ADD COMMENTS

കോഴിക്കോട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കാന്തപുരത്തിന്റെ കേരള യാത്രയുടെ ഭാഗമായുള്ള കേരള മുദരിസ് സമ്മേളനത്തിന്റെ പ്രതിനിധി രജിസ്‌ത്രേഷന്‍ അന്തിമഘട്ടത്തിലെത്തി.
മത വിദ്യയുടെ വിളക്കു മാടങ്ങളായ ഗുരുവര്യരുടെ അപൂര്‍വ്വ സംഗമമാണ് ഈ മാസം 18ന് കോഴിക്കോട്ട് നടക്കുന്നത്. ആനുകാലികവും ധൈഷണികവുമായ വിവിധ വിഷയങ്ങളിലുള്ള പഠനവും ഇസ്‌ലാമിക ദഅവത്തിന്റെ കാലിക രീതിയെ കുറിച്ചുള്ള സമഗ്രമായ ചര്‍ച്ചയും സമ്മേളനത്തില്‍ നടക്കും.
ജില്ലാ, താലൂക്ക് മുശാവറകള്‍ മുഖേന നേരത്തെ അംഗത്വത്തിന് അപേക്ഷിച്ചവര്‍ക്കാണ് സമ്മേളനത്തില്‍ പ്രവേശനം. നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിച്ച ആയിരത്തിലധികം വരുന്ന മുദരിസുമാര്‍ക്ക് സമ്മേളനം വീക്ഷിക്കുന്നതിനും മറ്റുമുള്ള സൗകര്യമൊരുക്കുന്നതിന് വിപുലമായ സജ്ജീകരണമാണ് ചെയ്തു വരുന്നത്. അപേക്ഷാ ഫോറം ലഭിക്കാത്തവര്‍ ജില്ലാ മുശാവറയുമായി ബന്ധപ്പെട്ട് ഫോറങ്ങള്‍ കൈപ്പറ്റണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഓഫീസില്‍ നിന്നും അറിയിച്ചു.


എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, മലപ്പുറം മികവ് നേടി സുന്നിവോയ്‌സ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു.

Posted by statesys On February - 8 - 2012 ADD COMMENTS

കോഴിക്കോട് : സുന്നിവോയ്‌സ് പ്രചാരണകാല പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച ജില്ല, മേഖലാ, പഞ്ചായത്ത് ഘടകങ്ങളുടെ പേര് വിവരം പ്രഖ്യാപിച്ചു. കീഴ്ഘടകങ്ങളുടെ പങ്കാളിത്തവും ആദര്‍ശവായനാ കുടുംബത്തില്‍ അണിചേര്‍ത്തവരുടെ എണ്ണവുമാണ് മികവുകളുടെ പ്രധാന മാനദണ്ഡങ്ങളായി പരിഗണിച്ചത്.
എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് അവാര്‍ഡിന് അര്‍ഹത നേടി. താഴെ പറയുന്ന 17 മേഖലകളും 31 പഞ്ചായത്ത് ഘടകങ്ങളും മികവ് തെളിയിച്ചു.
മേഖല : എറണാകുളം, വൈറ്റില, കോതമംഗലം, കളമശ്ശേരി, ആലുവ (എറണാകുളം), ആലപ്പുഴ, ചേര്‍ത്തല (ആലപ്പുഴ), കുന്നത്തൂര്‍ (കൊല്ലം), ചെറുതുരുത്തി(തൃശൂര്‍), ഫറോക്ക് (കോഴിക്കോട്), തിരുരങ്ങാടി, താനൂര്‍, കോട്ടക്കല്‍, പുളിക്കല്‍, തേഞ്ഞിപ്പലം(മലപ്പുറം) കൂത്തുപറമ്പ്, ചക്കരക്കല്‍ (കണ്ണൂര്‍)
പഞ്ചായത്ത് : കുറുവ, നെടിയിരുപ്പ്, മൊറയൂര്‍, കോട്ടക്കല്‍, പറപ്പൂര്‍, ആതവനാട്, ആനക്കയം വെസ്റ്റ്, അങ്ങാടിപ്പുറം, പള്ളിക്കല്‍, ചെറുകാവ്, പുളിക്കല്‍, താനാളൂര്‍, പെരുവള്ളൂര്‍, മുന്നിയൂര്‍, ചേലേമ്പ്ര, എ.ആര്‍.നഗര്‍, നന്നമ്പ്ര, മലപ്പുറം മുന്‍സിപാലിറ്റി (മലപ്പുറം)
അലനല്ലൂര്‍, കരിമ്പുഴ (പാലക്കാട്), ഫറോക്ക്, ചെറുവണ്ണൂര്‍-നല്ലളം, രാമനാട്ടുകര (കോഴിക്കോട്), പെരളശ്ശേരി, കോട്ടയം മലബാര്‍, മാങ്ങാട്ടിടം, വേങ്ങാട്, മാട്ടൂല്‍, പെരിങ്ങളം, ചപ്പാരപ്പടവ് (കണ്ണൂര്‍), വെള്ളമുണ്ട (വയനാട്)
ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ പിന്നീട് വിതരണം ചെയ്യും. പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ജേതാക്കളെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഘടകങ്ങളെയും അഭിനന്ദിച്ചു.


എസ് വൈ എസ് ‘സാന്ത്വനം’ ജില്ലയില്‍ 110 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍

Posted by statesys On September - 27 - 2011 Comments Off

മലപ്പുറം: എസ് വൈ എസ് ‘സാന്ത്വന’ ത്തിന് കീഴില്‍ ജില്ലയില്‍ 110 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നു. പഞ്ചായത്ത് തലങ്ങളില്‍ രൂപീകൃതമായ സാന്ത്വനം സമിതിയുടെ മേല്‍ നോട്ടത്തിലാണ് ക്യാമ്പുകള്‍ നടക്കുക. 69 പഞ്ചായത്തുകളുടെ ക്യാമ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് താഴെക്കോട് ദാറുല്‍ ഫത്ഹില്‍ ക്യാമ്പിന് തുടക്കമാകും. അടുത്ത മാസം 20 നകം മുഴുവന്‍ കേന്ദ്രങ്ങളിലും ക്യാമ്പുകള്‍ നടക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, ലബോറട്ടറികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജനറല്‍ മെഡിസിന്‍, ദന്തം, നേത്രം തുടങ്ങി വിവിധ വിഭാഗങ്ങളിലായി പ്രാദേശിക പരിഗണ നോക്കിയാണ് ക്യാമ്പുകള്‍ സംവിധാനിച്ചിട്ടുള്ളത്. പ്രമുഖ ഡോക്ടര്‍മാരുടെ സേവനത്തോടൊപ്പം,ഇസിജി, എക്‌സെറെ, സ്‌കാനിംഗ്, വിവിധ ലാബ്‌ടെസ്റ്റുകള്‍ ക്യാമ്പില്‍ ലഭ്യമാകും. സൗജന്യ മരുന്നു വിതരണവും രക്തഗ്രൂപ്പ് നിര്‍ണയവും അനുബന്ധമായി ഉണ്ടാകും. തുടര്‍ ചികിത്സക്ക് നിര്‍ദ്ദേശിക്കുന്ന അര്‍ഹരായ നിര്‍ധന രോഗികളെ സംഘടന ഏറ്റെടുത്ത് മെഡിക്കല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. ഒരു വര്‍ഷത്തേക്ക് 3000 മുതല്‍ 10000 രൂപ വരെ വിലവരുന്ന മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണിത്.
മെഡിക്കല്‍ ക്യാമ്പൂകളുടെ മുന്നോടിയായി പ്രാദേശിക തലത്തില്‍ ‘സാന്ത്വന വിചാരം’ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സമഗ്ര ആരോഗ്യ, ആതുര ശുശ്രൂഷാ ബോധവത്കരണം ലക്ഷ്യം വെച്ച് ‘സാന്ത്വനം സദസ്സുകള്‍’ സംഘടിപ്പിക്കും. ഡോക്ടര്‍മാരുടെയും മെഡിക്കല്‍ രംഗത്തെ പ്രമുഖരുടെയും നേതൃത്വത്തില്‍ ജില്ലയില്‍ ആയിരത്തി ഇരുന്നൂറോളം സാന്ത്വന സദസ്സുളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. യൂണിറ്റ് കമ്മിറ്റികള്‍ക്കു കീഴില്‍ ആശുപത്രി, പരിസര ശുചീകരണം നടത്തുകയും വാട്ടര്‍ബെഡ്, സ്ട്രക്ചര്‍ തുടങ്ങിയ സംവിധാനങ്ങളൊരുക്കി നാടിന് സമര്‍പ്പിക്കുകയും ചെയ്യും. യൂണിറ്റ് ഘടകങ്ങളില്‍ അഞ്ചംഗ സാന്ത്വനം സമിതിയുടെ നേതൃത്വത്തില്‍ രോഗികളുടെ സര്‍വെയും ലഘുലേഖ വിതരണവും നടത്തും. 1200 യൂണിറ്റുകളിലായി ആറായിരത്തില്‍ പരം സന്നദ്ധ സേവകരാണ് ‘സാന്ത്വന’ ത്തിന് കീഴില്‍ ജീവകാരുണ്യ, ആതുര സേനവ ശുശ്രൂഷാ രംഗത്ത് കര്‍മ സജ്ജരായിട്ടുള്ളത്. ഇവര്‍ക്ക് വിവിധ ഘട്ടങ്ങളിലായി സമഗ്ര പരിശീലനം നല്‍കും. ജില്ലാ, മേഖല, പഞ്ചായത്ത്, യൂണിറ്റ് ഘടകങ്ങളില്‍ രുപീകൃതമായ സാന്ത്വനം സമിതികളുടെ കീഴിലാണ് തുടര്‍ പദ്ധതികള്‍ നടപ്പാക്കുക. വിവിധ മേഖലകളില്‍ സംസ്ഥാന വ്യാപകമായി സംഘടന നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഏകീകൃതവും പരിഷ്‌കൃതവുമായ രുപമാണ് സാന്ത്വനം.


എസ് വൈ എസ് റിലീഫ് ഡേ വെട്ടിച്ചിറ, മാവൂര്‍ റോഡ്, പുത്തനത്താണി ചാമ്പ്യന്മാര്‍

Posted by statesys On September - 14 - 2011 ADD COMMENTS

കോഴിക്കോട്: എസ്.വൈ.എസ് ‘സ്വാന്തനം’ ജീവകാരുണ്യ കര്‍മ പദ്ധതിയുടെ ഭാഗമായി നടന്ന റിലീഫ് ഡേയില്‍ പ്രവര്‍ത്തന മികവ് തെളിയിച്ച യൂണിറ്റ് ഘടങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കവലകളും പള്ളികളും കേന്ദ്രീകരിച്ച് സാന്ത്വനം ജീവകാരുണ്യ നിധിയിലേക്ക് നടന്ന ബക്കറ്റ് കലക്ഷന്‍ വഴിനടത്തിയ ധനസമാഹരണമാണ് മികവിന് മാനദണ്ഡമായി സ്വീകരിച്ചത്. 24171 രൂപ സമാഹരിച്ച കുറ്റിപ്പുറം മേഖലയിലെ വെട്ടിച്ചിറ (മലപ്പുറം) 12660 രൂപ സ്വരൂപിച്ച കേഴിക്കോട് നോര്‍ത്തിലെ മാവൂര്‍ റോഡ് യുണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി, കുറ്റിപ്പുറം മേഖലയില്‍ തന്നെ പുത്തനത്താണി യൂണിറ്റിനാണ് മൂന്നാം സ്ഥാനം(12462 രൂപ).
പതിനായിരം രൂപക്ക് മുകളില്‍ എത്തിയ ചക്കരക്കല്‍ മേഖലയിലെ മുണ്ടല്ലൂര്‍(കണ്ണൂര്‍), താനൂര്‍ മേഖലയിലെ പകര (മലപ്പുറം) യൂണിറ്റുകള്‍ പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹരായി.
സപ്തംപര്‍ 23,24 തിയ്യതികളില്‍ എസ്.വൈ.എസ് സംഘടനാ സ്‌കൂളിന്റെ ഭാഗമായി ഒറ്റപ്പാലം മര്‍കസില്‍ നടക്കുന്ന ‘പണിപ്പുര’ സംസ്ഥാന ക്യാമ്പില്‍ വെച്ച് വിജയികള്‍ക്കുള്ള അവാഡുകള്‍ വിതരണം ചെയ്യും. ‘കരുണാ നാളുകളില്‍ കാരുണ്യ കൈനീട്ടം’ എന്ന പ്രമേയവുമായി നടത്തിയ റലീഫ് ഡേ വിജയിപ്പിക്കാന്‍ കര്‍മ്മ രംഗത്തിരങ്ങിയ പ്രവര്‍ത്തകരെയും പ്രസ്ഥാന ബന്ധുക്കളയും നിസ്സീമമായ സഹായ സഹകരണങ്ങള്‍ നല്‍കിയ സ്‌നേഹ ജനങ്ങളെയും സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭിനന്ദിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖ്, കെ കെ അഹ്മ്മദ് കുട്ടി മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍,പ്രഫ: അബ്ദുല്‍ ഹമീദ്, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍ പ്രസംഗിച്ചു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി സ്വാഗതവും നന്ദിയും പറഞ്ഞു.


ജിദ്ദയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും -വയലാര്‍ രവി

Posted by statesys On September - 2 - 2011 ADD COMMENTS

കരിപ്പൂര്‍: ജിദ്ദയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി വയലാര്‍ രവി അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ആരംഭിച്ച കോഴിക്കോട്-തിരുവനന്തപുരം വിമാന സര്‍വീസിന്റെ ഫ്ലാഗ് ഓഫിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ 390-ഓളം ഇന്ത്യക്കാര്‍ വിമാനം ലഭിക്കാതെ ജിദ്ദയില്‍ കഴിയുന്നുണ്ട്. പ്രശ്‌നപരിഹാരത്തിനായി സൗദി എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരുമായി എയര്‍ഇന്ത്യ അധികൃതര്‍ ചര്‍ച്ച നടത്തുമെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.രാജ്യത്ത് സുരക്ഷ വര്‍ധിപ്പിക്കേണ്ട ഒമ്പത് വിമാനത്താവളങ്ങളിലൊന്നാണ് കോഴിക്കോട്. വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കലുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരപ്പെടുത്തും.

എയര്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി തുടരുകയാണെന്നും പൈലറ്റുമാരുടെ സമരംമൂലം നഷ്ടംവന്ന 200 കോടി രൂപ നികത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും വയലാര്‍ രവി പറഞ്ഞു


അണ്ണ ഹസാരെ നിരാഹാരം അവസാനിപ്പിച്ചു

Posted by statesys On August - 29 - 2011 ADD COMMENTS

ന്യൂഡല്‍ഹി: ആര്‍ത്തിരമ്പുന്ന ജനസാഗരത്തെ സാക്ഷിനിര്‍ത്തി പതിമൂന്നു നാള്‍ നീണ്ട നിരാഹാരം അണ്ണ ഹസാരെ അവസാനിപ്പിച്ചു. അഴിമതി തടയുന്നതിന് പൗരസമൂഹപ്രതിനിധികള്‍ മുന്നോട്ടുവെച്ച മൂന്ന് പ്രധാനപ്പെട്ട വ്യവസ്ഥകളും പരിഗണിക്കാന്‍ പാര്‍ലമെന്റ് തയ്യാറായതോടെയാണ് ഉപവാസം നിര്‍ത്തിയത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുന്ദര്‍ നാഗ്രി ഗ്രാമത്തില്‍നിന്നുള്ള സിമ്രാന്‍, ഇഖ്‌റ എന്നീ കുട്ടികള്‍ നല്‍കിയ തേന്‍ ചേര്‍ത്ത ഇളനീര്‍ കുടിച്ചാണ് രാവിലെ 10.30ന് ഹസാരെ നിരാഹാരം അവസാനിപ്പിച്ചത്. നിരാഹാരം കഴിഞ്ഞെങ്കിലും ശക്തമായ അഴിമതി വിരുദ്ധനിയമം പാസ്സാക്കുംവരെ പോരാട്ടം തുടരുമെന്ന് ഹസാരെ പ്രഖ്യാപിച്ചു.

പുറത്തുനിന്ന് സമരം നടത്തി പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലില്‍ മാറ്റത്തിന് വഴിയൊരുക്കിയ ഐതിഹാസികസമരത്തിനാണ് ഞായറാഴ്ച തിരശ്ശീല വീണത്. 13 ദിവസങ്ങളായി 288 മണിക്കൂറാണ് ഹസാരെ ഉപവസിച്ചത്. നിരാഹാരത്തിന്റെ വിജയസമാപ്തിക്ക് സാക്ഷ്യംവഹിക്കാന്‍ പതിനായിരങ്ങള്‍ അതിരാവിലെ മുതല്‍ രാംലീലയിലെത്തി. ഡല്‍ഹിയിലെ തെരുവുകള്‍ ത്രിവര്‍ണപതാകകളില്‍ മുങ്ങി. മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, പുണെ, ജയ്പുര്‍, ചണ്ഡീഗഢ് തുടങ്ങിയ നഗരങ്ങളില്‍ ആബാലവൃദ്ധം ജനങ്ങള്‍ രാവിലെമുതല്‍ രാത്രിവരെ ഉപവാസവിജയം ആഘോഷമാക്കി.

പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും എം.പി.മാര്‍ക്കും വിവിധ രാഷ്ട്രീയകക്ഷികള്‍ക്കും സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ ജനങ്ങള്‍ക്കും ഹസാരെയും അരവിന്ദ് കെജ്‌രിവാളും നന്ദിപറഞ്ഞു. പ്രധാനമന്ത്രി മുന്‍കൈയെടുത്താണ് ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കത്തുന്ന വെയിലും കോരിച്ചൊരിയുന്ന മഴയും വകവെയ്ക്കാതെ അഴിമതിവിരുദ്ധസമരത്തില്‍ ആവേശത്തോടെ അണിനിരന്ന ജനങ്ങളാണ് ഉപവാസം വിജയിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ജനങ്ങളുടെ വിജയമാണെന്ന് വിശേഷിപ്പ ഹസാരെ ജനസഭ പാര്‍ലമെന്റിനേക്കാള്‍ വലുതാണെന്ന് അഭിപ്രായപ്പെട്ടു.

രാവിലെ പത്തരയ്ക്ക് നിരാഹാരം അവസാനിപ്പിച്ച ഹസാരെ പത്തുമിനിറ്റ് നീണ്ട പ്രസംഗത്തിനു ശേഷം ഗുഡ്ഗാവിലെ മെദാന്ത മെഡിസിറ്റി ആസ്​പത്രിയിലേക്ക് തിരിച്ചു. രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ പ്രണാമമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആരോഗ്യം മോശമായതിനാല്‍ സന്ദര്‍ശനം ഉപേക്ഷിച്ചു. ഉപവാസം മൂലം ഹസാരെയ്ക്ക് 7.5 കിലോ കുറഞ്ഞിട്ടുണ്ട്. 64.5 കിലോയാണ് ഇപ്പോഴത്തെ തൂക്കം. മൂന്നുദിവസം അദ്ദേഹം ആസ്​പത്രിയില്‍ കഴിയുമെന്ന് ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഡോ. നരേശ് ടെഹ്‌റാന്‍ പറഞ്ഞു.

അതേസമയം, ഉപവാസം അവസാനിപ്പിച്ചതിനെ കോണ്‍ഗ്രസും ബി.ജെ.പി.യും സ്വാഗതംചെയ്തു. ”ഇത് എല്ലാവരുടെയും വിജയമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രനിമിഷങ്ങള്‍ക്കാണ് നാം സാക്ഷ്യംവഹിച്ചത്” -കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. ആരെങ്കിലും ജയിച്ചോ തോറ്റോ എന്നതല്ല പ്രശ്‌നം. എല്ലാവരും അവസരത്തിനൊത്ത് ഉയര്‍ന്നതാണ് പ്രധാനം -സിങ്‌വി കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരന്റെ വിജയവും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പക്വതയുമാണ് നാം കണ്ടതെന്ന് ബി.ജെ.പി. വക്താവ് പ്രകാശ് ജാവ്‌ദേക്കര്‍ അഭിപ്രായപ്പെട്ടു. രാംലീലയില്‍ നടന്നത് ബഹുജന പ്രക്ഷോഭമാണെന്നും ഇടത്തരക്കാരുടെ മാത്രം സമരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെക്കണ്ട് പാര്‍ലമെന്റിന്റെ ലോക്പാല്‍ സമവായ നിര്‍ദേശം ചര്‍ച്ചചെയ്തു. വൈകിട്ട് ഹസാരെ അനുയായികള്‍ ആവേശത്തോടെ ഇന്ത്യാ ഗേറ്റിനുമുന്നിലൂടെ റാലി നടത്തി.


ഹസാരെ ജയിലില്‍ നിരാഹാരം തുടരുന്നു

Posted by statesys On August - 17 - 2011 ADD COMMENTS

ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ഉപവാസത്തിനിറങ്ങി തിഹാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട അന്ന ഹസാരെ ജയിലിലും നിരാഹാരം തുടരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ ദേശവ്യാപകമായുള്ള പ്രക്ഷോഭത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മോചിപ്പിക്കാന്‍ തീരുമാനിച്ചുവെങ്കിലും ജയിലില്‍ നിന്നിറങ്ങാന്‍ ഹസാരെ വിസമ്മതിക്കുകയായിരുന്നു.ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ സമരത്തിന് അനുമതി നല്‍കിയാലേ ജയില്‍ വിടുകയുള്ളൂ എന്നാണ് ഹസാരെയുടെ നിലപാട്. തിഹാര്‍ ജയിലിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ ഒരു മുറിയിലാണ് ഹസാരെ രാത്രി താമസിച്ചത്. അനുയായി അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തൊടൊപ്പമുണ്ട്.

അത്യന്തം നാടകീയമായ നീക്കത്തിലൂടെ രാവിലെ അറസ്റ്റുചെയ്ത ഹസാരെയെ ചൊവ്വാഴ്ച വൈകീട്ടാണ് ഒരാഴ്ചത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേയ്ക്കയച്ചത്. ജയിലിലും നിരാഹാര സമരം തുടര്‍ന്ന ഹസാരെയ്ക്ക്് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തുടനീളം പതിനായിരങ്ങള്‍ തെരുവിലിറങ്ങിയതോടെ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായി. ഇന്ത്യഗേറ്റിന് സമീപവും തിഹാര്‍ ജയിലിന് പുറത്തും ആയിരങ്ങള്‍ മെഴുകുതിരികളും ദേശീയ പതാകകളുമായി മഴയെ അവഗണിച്ച് മുദ്രവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തി. ബുധനാഴ്ച പാര്‍ലമെന്റ് മാര്‍ച്ച് നടത്താനും ഹസാരെയുടെ അനുയായികള്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് രാത്രിയോടെ അദ്ദേഹത്തെ മോചിപ്പിക്കാന്‍ തീരുമാനം കൈക്കൊണ്ട സര്‍ക്കാര്‍ ഹസാരെയും മറ്റ് ഏഴുപേരേയും വിട്ടയക്കാനുള്ള നിര്‍ദേശം ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം മുറുകുന്നത് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്.

രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമാണിതെന്നും ഗാന്ധിജിയുടെ മാതൃക പിന്തുടര്‍ന്ന് രാജ്യത്തെ ജയിലുകള്‍ നിറയ്ക്കാന്‍ അഴിമതിക്കെതിരെ പൊരുതുന്ന ജനങ്ങള്‍ തയ്യാറാകണമെന്നും ഹസാരെ പറഞ്ഞു.

ഹസാരെയുടെ അറസ്റ്റ് വേദനാജനകമാണെങ്കിലും അദ്ദേഹം നിയമലംഘനത്തിന് മുതിര്‍ന്നതുകൊണ്ടാണ് ഈ നടപടി വേണ്ടിവന്നതെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു.

അന്ന ഹസാരെയും സംഘവും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും കോടതിയെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരം ആരംഭിക്കാനിരിക്കെയായിരുന്നു അറസ്റ്റ്. ഹസാരെയ്‌ക്കൊപ്പം ലോക്പാല്‍ ബില്ലിനുവേണ്ടി രംഗത്തെത്തിയ സാമൂഹികപ്രവര്‍ത്തകന്‍ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോഡിയ, ദര്‍ഷത്, നവീന്‍ ജയ്‌സിങ് രാധേശ്യം, ദാദാ ഫടാരെ, സുരേഷ് ഫടാരെ തുടങ്ങിയവരെയും തിഹാര്‍ ജയിലിലടച്ചു. മുന്‍ കേന്ദ്ര മന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തിഭൂഷണെയും മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥ കിരണ്‍ബേദിയെയും പോലീസ് കരുതല്‍കസ്റ്റഡിയിലുമെടുത്തു. ശാന്തിഭൂഷണെയും കിരണ്‍ബേദിയേയും പിന്നീട് വിട്ടയച്ചു.

ജനാധിപത്യത്തിന്റെ കൊലപാതകമാണ് സര്‍ക്കാര്‍ നടപടിയെന്ന് മുഖ്യപ്രതിപക്ഷകക്ഷിയായ ബി.ജെ.പി. കുറ്റപ്പെടുത്തി.

അടിയന്തരാവസ്ഥയെ ഓര്‍മപ്പെടുത്തുന്നതാണ് ഈ നടപടിയെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത് ചെയ്യുന്നതില്‍ അത്ഭുതമില്ലെന്നും മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി വിമര്‍ശിച്ചു. പാര്‍ലമെന്റില്‍ ഇതേക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് സംഭവത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഇടതുപക്ഷം ആവശ്യപ്പെട്ടു.

ഹസാരെയുടെ അറസ്റ്റിനെത്തുടര്‍ന്ന് രാജ്യമെമ്പാടും പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് ഇതെങ്ങനെ നേരിടണമെന്ന് തിരുമാനമെടുക്കാന്‍ സര്‍ക്കാറും കോണ്‍ഗ്രസും ചൊവ്വാഴ്ച പലതവണ യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയസമിതിയോഗത്തിനു ശേഷം കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി രാഹുല്‍ഗാന്ധി, ആഭ്യന്തരമന്ത്രി പി. ചിദംബരം, ധനമന്ത്രി പ്രണബ് മുഖര്‍ജി, നഗരവികസനമന്ത്രി കമല്‍നാഥ് എന്നിവര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനൊപ്പം ഒരു മണിക്കൂറോളം ചര്‍ച്ചനടത്തി.


അന്ന ഹസാരെ അറസ്റ്റില്‍

Posted by statesys On August - 16 - 2011 ADD COMMENTS

ന്യൂഡല്‍ഹി: നിരോധനാജ്ഞ ലംഘിച്ച് നിരാഹാര സമരത്തിനൊരുങ്ങിയ പ്രമുഖ ഗാന്ധിയന്‍ അന്ന ഹസാരെയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ നിരാഹാരം രാവിലെ തുടങ്ങാനിരിക്കെയാണ് ഹസാരെയെ മയൂര്‍ വിഹാറിലുള്ള താമസസ്ഥലത്തെത്തി രാവിലെ 7.30 ഓടെ അറസ്റ്റ് ചെയ്തത്. ഹസാരെയ്‌ക്കൊപ്പം സമരരംഗത്തുള്ള പ്രമുഖ അഭിഭാഷകന്‍ ശാന്തിഭൂഷന്‍, അരവിന്ദ് കജ്രിവാള്‍, കിരണ്‍ ബേദി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഡ്വ.പ്രശാന്ത് ഭൂഷന്റെ വസതിയിലാണ് രണ്ട് ദിവസമായി ഹസാരെ താമസിക്കുന്നത്. ഇവിടെ വെച്ചായിരുന്നു അറസ്റ്റ്. നിരോധനാജ്ഞ ലംഘിച്ച് നിരാഹാരം നടത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും അതിന് മുമ്പേ വീട്ടിലെത്തി ഹസാരെയെ അറസ്റ്റ് ചെയ്തത് അപ്രതീക്ഷ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.

മയൂര്‍ വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം ഡല്‍ഹിയ്ക്ക് പുറത്തേക്ക് അദ്ദേഹത്തെ കൊണ്ടുപോകുകയാണ് ഉദ്ദേശമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും അറസ്റ്റിനെ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അഴിമതിക്കെതിരായ ജനലോക്പാല്‍ ബില്ലിനായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച്ച മുതല്‍ ഹസാരെയും അനുയായികളും നിരാഹാരം പ്രഖ്യാപിച്ചത്.

തന്നെ അറസ്റ്റു ചെയ്താന്‍ ജയിലിലും നിരാഹാര സമരം തുടരുമെന്നും താന്‍ അറസ്റ്റിലായാല്‍ തന്റെ അനുയായികള്‍ രാജ്യത്തെ ജയിലുകള്‍ നിറയ്ക്കുമെന്നും ഹസാരെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ലോക്പാല്‍ ബില്ലിന്റെ കരടില്‍ വിശ്വാസമില്ലെന്നും മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടമാണ് താന്‍ തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

തുടര്‍ന്നാണ് ഡല്‍ഹി ഭരണകൂടം ജെ.പി.പാര്‍ക്ക് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അറസ്റ്റിനെ തുടര്‍ന്ന് നൂറുകണക്കിന് ജനങ്ങള്‍ മയൂര്‍വിഹാറിലെ ഫ്ലാറ്റ് പരിസരത്ത് തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി. ഇത് ഗതാഗത തടസ്സം സൃഷ്ടിച്ചു. രാജ്യത്തെ മറ്റൊരു അടിയന്തരാവസ്ഥയിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപോകുന്നതെന്നും ഇതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും കിരണ്‍ ബേദി അറസ്റ്റിനിടെ പ്രതികരിച്ചു. അറസ്റ്റിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹ്യസംഘടനകളും രംഗത്തുവന്നിട്ടുണ്ട്


 

Recent Comments

മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന പ്രവര്‍ത്തനകാലത്ത്തന്നെ ഇസ്‌ലാമിന്റെ സന്ദേശം മലയാളനാട്ടിലുമെത്തിയിട്ടുണ്ട്. മാലിക്ദീനാര്‍(റ) സംഘത്തിന്റെ ആഗമനത്തോടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും വ്യാപകവുമായി. പൂര്‍വ്വതലമുറയില്‍നിന്നും പകര്‍ന്നുകിട്ടിയതിനെ ഭാവിതലമുറക്കായി പകര്‍ന്നും കാത്തുവെച്ചുമാണ് ഓരോ തലമുറയും കടന്നുപോയത്. മുസ്‌ലിംകള്‍ എന്നും ഒരു വലിയ സമൂഹമായിരുന്നുവെന്നതിനാല്‍ തന്നെ ചില കാലങ്ങളില്‍ ആദര്‍ശ-ആചാര രംഗങ്ങളില്‍ ചില വ്യതിയാനങ്ങല്‍ പ്രകടമായിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. അത്തരം ഘട്ടങ്ങളിലെല്ലാം നവോത്ഥാന നായകത്വംവഹിച്ച ആത്മീയനേതൃത്വം രംഗത്തുവന്നിട്ടുണ്ട്. മലയാളി മുസ്‌ലിംചരിത്രത്തില്‍ ധാരാളം നവോത്ഥാനത്തുടിപ്പുകള്‍ കാണാനാവും. സയ്യിദുമാര്‍, പണ്ഡിതന്മാര്‍, സൂഫികള്‍ തുടങ്ങിയവര്‍ നല്‍കിയ നവോത്ഥാന നായകത്വത്തിന്റെ തണലിലാണ് മലയാളത്തിലെ മുസ്‌ലിംകള്‍ ആദര്‍ശപരിരക്ഷയും ആത്മീയവിശുദ്ധിയും സാധിച്ചത്. മഖ്ദൂമുമാരും ജിഫ്‌രിസാദാത്തുക്കളും കോഴിക്കോട് ഖാളിമാരും തുടങ്ങിയ കുടുംബങ്ങള്‍ മലയാളനാടിന് വെളിച്ചമേകിയ വിളക്കുമാടങ്ങളാണ്.More