ശൈഖ് ജീലാനി(റ)യുടെ ആത്മീയധാര
ജീവിത പരിസരത്തെ അരുതായ്മകളില്‍ നിന്നും സത്യവിശ്വാസിയെ രക്ഷിക്കുന്നതിനായി മഹാഗുരുവര്യന്മാര്‍ സ്വീകരിക്കുന്ന ആത്മീയ ശിക്ഷണമാര്‍ഗമാണ് അവരിലേക്ക് ചേര്‍ത്തി ത്വരീഖത്ത് എന്നു പറയപ്പെടുന്നത്. ഇസ്‌ലാമിക പാഠങ്ങളെ ജീവിതത്തില്‍ പകര്‍ത്തി വിജയം വരിക്കാന്‍ സ്വയം പാകപ്പെടുക എന്നതാണ് ത്വരീഖത്തിലൂടെ സത്യവിശ്വാസിയില്‍ ഉണ്ടാവുന്ന സവിശേഷാനുഭവം.
ശൈഖ് ജീലാനി(റ)യുടെ ആത്മീയ ശിക്ഷണ വഴിയാണ് ഖാദിരിയ്യാ ത്വരീഖത്ത്. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ (470) ജനിച്ച് ആറാം നൂറ്റാണ്ടില്‍ വഫാതായ ആത്മീയതാരകം ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ) നല്‍കിയ ഉപദേശനിര്‍ദ്ദേശങ്ങളും ആത്മീയ പരിചരണവുമാണ് ഖാദിരിയ്യാ ത്വരീഖത്ത്. ഇപ്പോഴത്തെ ഇറാനിലുള്‍പ്പെടുന്ന ജീലാന്‍ എന്ന പ്രദേശമാണ് ശൈഖിന്റെ ജന്മദേശം. പതിനെട്ടാം വയസ്സില്‍ ജ്ഞാനസമ്പാദനാര്‍ത്ഥം ജീലാനില്‍ നിന്നും ഇറാഖിലെ ബഗ്ദാദിലേക്ക് യാത്രയായി. അക്കാലത്തെ പ്രധാനികളായ പണ്ഡിതരില്‍ നിന്നും ബഹുമുഖ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടി. ആത്മജ്ഞാനത്തില്‍ തിളങ്ങുന്ന പണ്ഡിത ജ്യോതിസ്സായിരുന്ന അഹ്മദുബ്‌നു മുസ്‌ലിം(റ) വില്‍ നിന്നും തസ്വവ്വുഫ് ആവോളം നേടി. അബൂസഈദില്‍ മുബാറകില്‍ മഖ്‌റമി(റ)യില്‍ നിന്ന് സ്ഥാനവസ്ത്രവും സ്വീകരിച്ചു. സമകാലത്തെ പണ്ഡിതമഹത്തുക്കളെല്ലാം ശൈഖ് ജീലാനി(റ)ന്റെ മഹത്വത്തെ അറിയുകയും പ്രഖ്യാപിക്കുകയും ചെയ്തു.
അലിയ്യുബ്‌നു അഖീലില്‍ ഹമ്പലി(റ), മഹ്ഫൂളുല്‍ കലൂദാനില്‍ഹമ്പലി(റ), മുഹമ്മദ്ബ്‌നുല്‍ ഖാളി(റ) തുടങ്ങിയവര്‍ വിവിധ വിജ്ഞാനശാഖകളില്‍ തന്റെ ഗുരുവര്യരാണ്. ശിഷ്യനിലെ സവിശേഷതകള്‍ ഉസ്താദുമാര്‍ മനസ്സിലാക്കുകയും ആവശ്യമായ പരിചരണങ്ങള്‍ നല്‍കുകയും ചെയ്തു. പ്രതിസന്ധി നിറഞ്ഞ ജീവിതവഴിയില്‍ ആത്മജ്ഞാനം പകര്‍ന്ന കരുത്തിനാലും ആവേശത്തിനാലും തളരാതെ മുന്നേറി. കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി സിദ്ധിച്ച സൗഭാഗ്യത്തിന്റെ സൂചനയാണ് വിശ്വമാകെ അനുദിനം ഉയരുന്ന ശൈഖ് മുഹ്‌യിദ്ദീന്‍, ശൈഖ് ജീലാനി എന്ന മഹ്ദ്മന്ത്രങ്ങള്‍.
ആത്മജ്ഞാനത്തെ മനനത്തിലൊതുക്കാതെ പ്രയോഗവല്‍ക്കരിക്കുന്നതിനായി ശൈഖവര്‍കള്‍ അനുഷ്ഠിച്ച ശിക്ഷണമാര്‍ഗങ്ങള്‍ പലതാണ്. ദേഹേച്ഛകളെ സമ്പൂര്‍ണ്ണമായും നിയന്ത്രിക്കുന്നതിന് അതുവഴി സാധിച്ചു. ഇറാഖിന്റെ മരുപ്പറമ്പിലൂടെ ഏകനായി സഞ്ചരിച്ചു. ഉസ്താദ് അഹ്മദ്(റ)യില്‍ നിന്നും പകര്‍ന്നതെന്തോ അതിന്റെ പ്രായോഗിക രീതിയായിരുന്നു ശൈഖവര്‍കളുടെ ജീവിതം. തന്റെ ആത്മശിക്ഷണ വഴിയിലെ ത്യാഗപൂര്‍ണ്ണമായ കാലത്തെ ശൈഖവര്‍കള്‍ സ്മരിക്കുന്നതിങ്ങനെ:
”ഇരുപത്തഞ്ചു വര്‍ഷക്കാലം മരുപ്പറമ്പിലൂടെ സഞ്ചരിച്ചതിന് ശേഷമല്ലാതെ ഞാന്‍ ആത്മീയ പരിചരണ മാര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ല. ചെടികള്‍ ഭക്ഷിച്ചും അരുവികളില്‍ നിന്നു വെള്ളം കുടിച്ചുമാണ് ഞാനന്ന് കഴിഞ്ഞത്. വര്‍ഷക്കണക്കിന് വെള്ളം കുടിക്കാതെ ഞാന്‍ കഴിഞ്ഞിട്ടുണ്ട്” (ഉദ്ധരണം: ജാമിഉ കറാമാതില്‍ ഔലിയാഅ്).
ഈ ത്യാഗപൂര്‍ണമായ സഞ്ചാരത്തിനെത്തുടര്‍ന്ന് തനിക്ക് സിദ്ധമായ സൗഭാഗ്യാവസ്ഥയെക്കുറിച്ചു അവിടുന്നിങ്ങനെ പറയുന്നു: ”ഞാന്‍ മരുപ്പറമ്പിലൂടെ സഞ്ചരിക്കുന്ന കാലത്ത് എനിക്ക് ‘കുന്‍’ എന്ന മഹദ്‌വചന സൗഭാഗ്യം കൈവന്നു. അങ്ങനെ എനിക്കെവിടെയും സമൃദ്ധമായ സദ്യകള്‍ കാണാനായി. എനിക്കിഷ്ടമുള്ളത് ഞാനതില്‍ നിന്ന് ഭക്ഷിക്കും. പര്‍വ്വതങ്ങളില്‍ നിന്നും ഞാനടര്‍ത്തിയെടുക്കുന്ന കഷ്ണങ്ങള്‍ മധുര പലഹാരമായി മാറുമായിരുന്നു. മണലില്‍ നിന്നും എനിക്ക് മധുരം ലഭിക്കുമായിരുന്നു. മണലെടുത്ത് അതില്‍ ഉപ്പുരുചിയുള്ള കടല്‍ വെള്ളം ഒഴിച്ചാല്‍ അത് മധുരപാനീയമായി മാറി ഞാന്‍ കുടിക്കുമായിരുന്നു. പക്ഷേ, അത് ആസ്വാദനമാണെന്നതിനാല്‍ അല്ലാഹുവിനോടുള്ള സദ്‌സമീപനമെന്ന നിലയില്‍ ഞാനതുപേക്ഷിച്ചു” (ജാമിഉല്‍ കറാമതില്‍ ഔലിയാഅ്).
സൂഫിസം എന്ന പേരില്‍ ഇസ്‌ലാമിക ശിക്ഷണ ജ്ഞാനം അറിയപ്പെട്ടു തുടങ്ങിയത് സമൂഹത്തില്‍ ആത്മീയ നിരാസവും അപചയവും കണ്ടുതുടങ്ങിയപ്പോള്‍ മുതലാണ്. തസ്വവ്വുഫ് എന്ന പേരില്‍ അറിയപ്പെടുന്ന വിജ്ഞാനശാഖ ‘അഖ്‌ലാഖ വ റഖാഇഖ്’ എന്ന പേരില്‍ സൂഫിസരണിയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന കാലമാണിത്. തസ്വവ്വുഫും അതിന്റെ അനുഷ്ഠാന ആചാരങ്ങളും വെട്ടിച്ചുരുക്കി സ്വഭാവ സംസ്‌കരണം എന്നതില്‍ ക്ലിപ്തപ്പെടുത്തുന്നതിനാണിങ്ങനെ ചെയ്യുന്നത്. സ്വഭാവ സംസ്‌കരണത്തിന് പ്രയോഗങ്ങളും ശീലുകളും കണിശതയോടെ ചിട്ടപ്പെടുത്തിയതാണ് യഥാര്‍ത്ഥത്തില്‍ ത്വരീഖത്ത് എന്നറിയപ്പെടുന്നത്. ഇത് ചിട്ടപ്പെടുത്തിയ ഗുരുവിന്റെ പേരിലാണ് ത്വരീഖത്തുകള്‍ അറിയപ്പെട്ടത്. ശൈഖ് ജീലാനി (ഖ.സി) നടത്തിയ പരിചരണ രീതിയാണ് ഖാദിരിയ്യ ത്വരീഖത്തെന്ന് പറഞ്ഞല്ലോ.
ഖുര്‍ആനും സുന്നത്തും അടിസ്ഥാനപ്പെടുത്തി സമൂഹമറിയേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമായ ആചാരാനുഷ്ഠാനങ്ങള്‍ തെളിച്ചു പറയുകയാണദ്ദേഹം ചെയ്തത്. തന്റെ ജീവിതകാലത്തെ സാമൂഹിക സംസ്‌കാരിക ആത്മീയ സാഹചര്യങ്ങളെ നന്നായി നിരീക്ഷിച്ച് അവയെ സംരക്ഷിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ആവശ്യമായത് ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്ബാസീ ഖിലാഫത്ത് കാലത്താണ് ശൈഖവര്‍കള്‍ ജീവിച്ചത്. ഭരണാധികാരികളെ ചില ദുഃസ്വഭാവങ്ങള്‍ ബാധിച്ചിരുന്നു. ഇസ്‌ലാമിക ഖിലാഫത്തിന്റെ സൗന്ദര്യം പ്രകടമാകുന്നതായിരുന്നില്ല അക്കാലത്തെ ഖിലാഫത്ത്. പാണ്ഡിത്യവും പാരമ്പര്യവും ഉണ്ടായിരുന്നെങ്കിലും ഖലീഫമാരില്‍ ഉമവിയ്യാ കാലഘട്ടത്തിലെ ചില പ്രവണതകള്‍ സ്വാധീനിച്ചിരുന്നു. ഒരു സാമൂഹിക വിപ്ലവത്തിലൂടെ ഭരണാധികാരികളെ തിരുത്താനോ ഭരണം പിടിച്ചെടുക്കാനോ ശൈഖ് ശ്രമിച്ചില്ല. കാരണം, അതൊരുപക്ഷേ, ലക്ഷ്യം നേടിത്തരണമെന്നില്ല. അതോടൊപ്പം ഒരു രാഷ്ട്രീയ ദുര്‍മോഹിയായി വ്യാഖ്യാനിക്കാന്‍ കാരണമായേക്കാം.
ഭരണകൂടത്തിന്റെ ഈ വ്യതിയാനവും സമൂഹത്തില്‍ പൊതുവായി കാണുന്ന തിന്മയുടെ വ്യാപനവും ഭൗതിക പ്രമത്തതയും പൂര്‍ണമായി ചികിത്സിക്കപ്പെടുകയാണ് വേണ്ടതെന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. എല്ലാതരം അരുതായ്മകളുടെയും അടിസ്ഥാനം മനുഷ്യഹൃദയങ്ങള്‍ക്കേറ്റ ദുര്‍ബാധകളാണ്. മനുഷ്യഹൃദയങ്ങളെ സംസ്‌കരിക്കുകയും അവരെ നന്മയോടടുപ്പിക്കുകയും ചെയ്യുകയാണഭികാമ്യം എന്ന ശൈഖ്(റ)വിന്റെ നിലപാട്മൂലം തന്റെ പര്‍ണ്ണശാല പശ്ചാതപിച്ചെത്തുന്നവരുടെ കേന്ദ്രമായി മാറി. മുസ്‌ലിം പാപികള്‍ മാത്രമല്ല, അവിശ്വാസികളും ശൈഖവര്‍കളുടെ ചാരത്തെത്തി.
ബഗ്ദാദിലുണ്ടായ രാഷ്ട്രീയ, സാമൂഹിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അധാര്‍മിക പ്രവണതകള്‍ വ്യാപകമായിരുന്നു. ഖലീഫ മുസ്തര്‍ശിദിന്റെയും റാശിദിന്റെയും മുഖ്തഫീയുടെയും കാലഘട്ടങ്ങളില്‍ നടന്ന ചില രാഷ്ട്രീയ കടന്നാക്രമണങ്ങളുടെ പരിണിതിയായിരുന്നു ഇത്. ശൈഖ് ജീലാനി(റ)യുടെയും മറ്റും നിരന്തരമായ പ്രബോധനത്തിന്റെ ഫലമായാണ് സ്ഥിതിഗതികള്‍ ശാന്തമായതും ജനങ്ങള്‍ സല്‍വഴിയിലേക്ക് തിരിച്ചുവന്നതും.
ഇബ്‌നുല്‍ ഹുമാമില്‍ഹമ്പലി(റ) എഴുതുന്നു: ”ബഗ്ദാദിലെ ഭൂരിഭാഗം ആളുകളും ശൈഖവര്‍കള്‍ മുഖേന പശ്ചാതാപം ചെയ്യുകയുണ്ടായി. ജൂതരും ക്രിസ്ത്യാനികളും അദ്ദേഹം മുഖേന സത്യമവലംബികളായി” (ശദറാതുദ്ദഹബ് 4/199).
ത്വരീഖത്തിനെക്കുറിച്ചും അവയുടെ ശൈഖുമാരെക്കുറിച്ചും ദുരാരോപണങ്ങളുന്നയിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ വ്യാജന്മാരുടെ പ്രവര്‍ത്തന നിലപാടുകള്‍ മുന്‍നിര്‍ത്തി മഹാന്മാരെ നിന്ദിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുകയാണ്. സ്വന്തം ജീവിതം കൊണ്ട് പരിശുദ്ധ ശരീഅത്തിന്റെ പ്രയോഗരീതിയും മാതൃകയും പകര്‍ന്നവരാണ് ത്വരീഖത്തിന്റെ ശൈഖുമാരായി ചരിത്രം രേഖപ്പെടുത്തിയവര്‍. ആത്മീയ പരിചരണംകൊണ്ട് സമകാലത്തെ ജനതയെയും ആത്മവിജ്ഞാന മുത്തുകള്‍കൊണ്ട് പില്‍ക്കാലക്കാരെയും നേരിന്റെ മാര്‍ഗത്തില്‍ സ്ഥിരപ്പെടുത്തിയവരാണവര്‍. അവര്‍ നടത്തിയ സേവനത്തിന്റെ ഫലമാണ് ഇസ്‌ലാമിക സമൂഹത്തില്‍ ഇന്നുകാണുന്ന ആത്മീയസ്പന്ദനങ്ങളെന്ന് കാണാന്‍ പ്രയാസമില്ല.
എല്ലാ നല്ലതിന്റെയും പേരില്‍ വ്യാജന്‍ പ്രത്യക്ഷപ്പെടാമെന്നപോലെ ത്വരീഖത്തിന്റെ പേരിലും വ്യാജന്മാര്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ പൂര്‍വികരുടെ പാതയില്‍ അടിപതറാതെ ഉറച്ചുനില്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടാവും. ഒരു ശൈഖിന്റെ സാന്നിധ്യത്തെ ഭൗതികമായി അനുഭവപ്പെടുക എന്നതിലുപരി അവര്‍ കൈമാറിയ സന്ദേശങ്ങളും അനുഭവവും വിശ്വാസിയെ സല്‍സരണിയില്‍ നിലനിര്‍ത്താന്‍ ഉപയുക്തമാണ്. ആത്മീയസരണിയെ സജീവവും ധന്യവുമാക്കി നിലനിര്‍ത്തിയിരുന്ന ആചാരശീലങ്ങളെല്ലാം പരമ്പരാഗതമായി സംരക്ഷിക്കപ്പെടുന്നുണ്ട്. ആത്മീയമായ ബന്ധത്തിന്റെയും അറിവിന്റെയും അഭാവത്തില്‍ ആത്മീയ സരണി മാത്രമല്ല, അവയുടെ അനുഷ്ഠാനരീതികളും എതിര്‍ക്കപ്പെടുകയാണ്. എങ്കിലും എല്ലാ എതിര്‍പ്പുകളെയും നിഷ്പ്രഭമാക്കിത്തന്നെ ആത്മീയവഴികളുടെ ചടങ്ങുകള്‍ എവിടെയും സജീവമാവുകയുള്ളൂ.
ആത്മീയ ജ്ഞാനശാഖയില്‍ ചര്‍ച്ചയാവുന്ന മഹാപണ്ഡിതരെക്കുറിച്ച് ഇബ്‌നുതൈമിയ്യ തന്നെ നല്ലതുപറയാന്‍ നിര്‍ബന്ധിതനായിട്ടുണ്ട്. തസവ്വുഫിനെയും അതിന്റെ കൈവഴികളെയും വിമര്‍ശിച്ചും നിരൂപിച്ചും സ്വന്തമായൊരു ആശയലോകം സൃഷ്ടിച്ച് മുസ്‌ലിം സമൂഹത്തില്‍ നിന്നും ആത്മീയവിചാരത്തെ നിഷ്‌കാസനം ചെയ്യുന്നതിനാണ് തന്റെ കൃതികളില്‍ ഇബ്‌നുതൈമിയ്യ ശ്രമിച്ചിട്ടുള്ളത്. തസ്വുവ്വുഫിനെ വിമര്‍ശിക്കുന്നതിനിടയില്‍ തന്നെ അദ്ദേഹം എഴുതുന്നു: ”ആത്മീയസരണിയില്‍ പ്രവേശിച്ചവരിലെ സച്ചരിതര്‍ പൂര്‍വികരിലെ ബഹുഭൂരിഭാഗം വരുന്ന മശാഇഖുകള്‍, ഫുളൈലുബ്‌നു ഇയാള്, ഇബ്‌റാഹീമുബ്‌നു അദ്ഹം, അബൂസുലൈമാനുദ്ദാറാനീ, മഅ്‌റൂഫുല്‍ കര്‍ഖീ, സരിയ്യുസ്വിഖ്തി, ജുനൈദുല്‍ ബഗ്ദാദി തുടങ്ങിയ മുന്‍ഗാമികളും ശൈഖ് അബ്ദുല്‍ഖാദിര്‍, ശൈഖ് അഹ്മദ്, ശൈഖ് അബുല്‍ബയാന്‍ തുടങ്ങിയ പിന്‍ഗാമികളും അവരുടെ മാര്‍ഗത്തില്‍ പ്രവേശിക്കുന്നവര്‍ക്ക്, അവരെ അന്തരീക്ഷത്തില്‍ പറക്കാനും വെള്ളത്തിനുമീതെ നടക്കാനും സാധിക്കുന്ന അവസ്ഥ പ്രാപിച്ചാലും മതപരമായ വിധിവിലക്കുകള്‍ മറികടക്കാന്‍ അനുവദിക്കുമായിരുന്നില്ല. മാത്രമല്ല, മരണംവരെ കല്‍പിച്ചത് പ്രവര്‍ത്തിക്കലും അവര്‍ക്കനിവാര്യമാണ്. ഇതാണ് ഖുര്‍ആനും സുന്നത്തും പൂര്‍വികരുടെ ഇജ്മാഉം അറിയിക്കുന്ന സത്യം” (മജ്മൂഉല്‍ ഫതാവാ).
ശൈഖ് ജീലാനി(റ)യെ പോലുള്ളവര്‍ സത്യസരണിയിലായിരുന്നുവെന്നും ഖുര്‍ആനും സുന്നത്തും അടിസ്ഥാനപ്പെടുത്തിയ നിര്‍ദ്ദേശങ്ങളായിരുന്നു അവര്‍ നല്‍കിയിരുന്നതെന്നും ഇബ്‌നുതൈമിയ്യ സമ്മതിക്കുന്നതാണിവിടെ കാണുന്നത്. ത്വരീഖത്തുകളില്‍ കൂടുതല്‍ പ്രചാരം നേടിയത് ഖാദിരിയ്യ ത്വരീഖത്താണ് എന്ന് ചരിത്രം വ്യക്തമാക്കുന്നു. ഖാദിരിയ്യാ ത്വരീഖത്തിന്റെ വ്യാപനത്തെക്കുറിച്ചും അതിന്റെ വ്യത്യസ്ത കൈവഴികളെക്കുറിച്ചും പഠനം നടത്തി യൂസുഫ് മുഹമ്മദ് ത്വാഹാ സൈദാന്‍ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അതിലദ്ദേഹം ഖാദിരിയ്യാ ത്വരീഖത്തിന്റെയും ശൈഖ് ജീലാനി(റ)യുടെയും പാഠങ്ങളും രീതികളും ഖുര്‍ആനും തിരുസുന്നത്തും അടിസ്ഥാനപ്പെടുത്തിയാണെന്നത് വസ്തുനിഷ്ഠമായി സമര്‍ത്ഥിച്ചിട്ടുണ്ട്.
ശൈഖ്ജീലാനി(റ) ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ മഹാനവര്‍കളെ സമീപിച്ച് ശിഷ്യത്വവും സ്ഥാനവസ്ത്രവും സ്വീകരിച്ച് ധന്യരായവര്‍ ധാരാളമുണ്ട്. ശേഷം തന്റെ പണ്ഡിതരായ സന്തതികളും ഖാദിരിയ്യാ മാര്‍ഗ്ഗം പ്രചരിപ്പിക്കുകയുണ്ടായി. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഖാദിരിയ്യാ ത്വരീഖത്തിന്റെ കൈവഴികള്‍ കാണാം. തദ്ദേശീയരെ ആത്മീയമായി ചിട്ടപ്പെടുത്തുന്നതില്‍ ഇതിന്റെ സ്വാധീനം വ്യക്തമാണ്. ഇബ്‌നുതൈമിയ്യ പറയുന്നു: ”ഏഴാം നൂറ്റാണ്ടില്‍ സാധാരണക്കാരനായ ഒരു വ്യക്തിയെ അഭിമുഖീകരിച്ചാല്‍ അവനെ ഖാദിരിയ്യാ ത്വരീഖത്തില്‍ അംഗമായി എത്തിക്കാം” (ബിഗ്‌യതുല്‍ മുര്‍താദ്, പേ 124. ഉദ്ധരണം: അത്വരീഖുസ്സൂഫി, പേ 180).
പ്രസിദ്ധ ഓറിയന്റലിസ്റ്റ് മര്‍ഗോളിയത്തിനെ യൂസുഫ് സൈദാന്‍ ഉദ്ധരിക്കുന്നു: ”ഇമാം ജീലാനിയുടെ കാലത്ത് തന്നെ ഖാദിരിയ്യാത്വരീഖത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന സൂഫികളുണ്ടായിരുന്നു. യമനില്‍ ജനങ്ങളെ ത്വരീഖത്തിലേക്കാകര്‍ഷിക്കാന്‍ സാധിച്ച അലിയ്യുബ്‌നുല്‍ഹദ്ദാദ്, ബഅ്‌ലബകിലും സിറിയന്‍ നാടുകളിലും താമസിച്ചിരുന്ന മുഹമ്മദുല്‍ ബത്വാഇഹീ, ഈജിപ്തില്‍ ജനങ്ങളെ ത്വരീഖത്തിലേക്ക് ക്ഷണിച്ചിരുന്ന മുഹമ്മദ്ബ്‌നു അബ്ദിസ്സമദ് തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പെടുന്നു” (ഉദ്ധരണം: അത്വരീഖുസ്സൂഫി, പേ 180).
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖാദിരിയ്യാ ത്വരീഖത്ത് പ്രചാരം നേടുകയും സമൂഹത്തില്‍ ആത്മീയബോധ വിചാരങ്ങള്‍ സജീവമാക്കി ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. ശൈഖ്, മുരീദ് എന്നിങ്ങനെയുള്ള ആത്മബന്ധത്തിന്റെ ഭൗതികസാഹചര്യങ്ങള്‍ ഇല്ലെങ്കിലും സമൂഹത്തിന് ആത്മീയമായ അച്ചടക്കം നല്‍കുന്നതിന് ഉപകരിക്കുന്ന സംവിധാനങ്ങള്‍ ഒട്ടുമിക്ക മുസ്‌ലിം പ്രദേശങ്ങളിലുമുണ്ട്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ആത്മീയമായ തണല്‍വിരിച്ച പൂര്‍വസൂരികളിലധികവും ഖാദിരിയ്യാ ത്വരീഖത്തിന്റെ കൈവഴികളില്‍ പെട്ടവരായിരുന്നു. തങ്ങളുടെ ആത്മീയ നായകന്റെ തുടര്‍ച്ചയായിത്തന്നെ ധാരാളമാളുകള്‍ക്ക് ശഹാദത്തിന്റെ വചനം ചൊല്ലിക്കൊടുക്കാനും പിഴവില്‍ പെട്ടവരെ നേരിലേക്ക് നയിക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്. എല്ലാം ശൈഖ് ജീലാനി പകര്‍ന്ന ആത്മീയസരണിയുടെ സദ്ഫലംതന്നെ.



